കൊച്ചി: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിൽ നിക്ഷേപകരുടെ പണം കേന്ദ്രം തിരികെനൽകുന്നതിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടിയ സ്വത്തുക്കൾ ലേലംചെയ്തുകിട്ടുന്ന പണം നിക്ഷേപകർക്ക് നൽകാനുള്ള സാധ്യതയാണ് തെളിയുന്നത്. ഇതുസംബന്ധിച്ച് കൊച്ചി ഇ.ഡി. ഓഫീസിൽ ഉന്നതതലയോഗം നടന്നു. ഇതിനുപിന്നാലെ കരുവന്നൂർ കേസ് പരിഗണിക്കുന്ന എറണാകുളത്തെ കോടതിയിൽ ഇ.ഡി.യുടെ അഭിഭാഷകൻ ഈ ചട്ടങ്ങൾ ചൂണ്ടിക്കാട്ടി സത്യവാങ്മൂലം നൽകുകയും ചെയ്തു. അനുകൂലമായ കോടതി ഉത്തരവുവന്നാൽ ഇക്കാര്യത്തിൽ അതിവേഗം നടപടിയുണ്ടാകും.
കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുകേസിൽ പണം നഷ്ടമായ നിക്ഷേപകർക്ക് അതു തിരികെനൽകാനുള്ള നിയമസാധ്യത പരിശോധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച കുന്നംകുളത്തുനടന്ന ബി.ജെ.പി. തിരഞ്ഞെടുപ്പ് റാലിയിലും മോദി അത് ആവർത്തിച്ചു. കൊച്ചിയിലെ ഇ.ഡി. ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗവും അതിനുപിന്നാലെ കോടതിയിലെ സത്യവാങ്‌മൂലം സമർപ്പിക്കലും കഴിഞ്ഞ് 11.45-നായിരുന്നു മോദിയുടെ പ്രസംഗം കുന്നംകുളത്ത് തുടങ്ങിയത്. കരുവന്നൂർ ബാങ്കിൽ 33.27 ലക്ഷം രൂപ നിക്ഷേപമുള്ള വ്യക്തി തന്റെ പണം തിരികെലഭിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് ഇ.ഡി. തിങ്കളാഴ്ച വിശദമായ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. നിക്ഷേപകന് പണം തിരികെനൽകുന്നതിന് നിയമപ്രകാരമുള്ള നടപടികൾ പരിഗണിക്കാവുന്നതാണെന്നും ഇ.ഡി. കോടതിയെ അറിയിച്ചു.