കൊൽക്കത്ത: ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് 12കാരനായ ആദിവാസി ബാലനെ ജനക്കൂട്ടം മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊന്നു. പശ്ചിമ ബംഗാളിലെ വെസ്റ്റ് മേദിനിപൂർ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. സബാംഗിലെ ബോറോചര ഗ്രാമത്തിലെ ലോധ ഷബർ സമുദായാംഗം സുഭ നായിക് എന്ന ബാലനാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ചയാണ് ക്രൂരത നടന്നത്. കടയിൽനിന്നും താൻ കാണാതെ ഭക്ഷണ സാധനങ്ങൾ നഷ്ടപ്പെട്ടുവെന്നറിഞ്ഞ് ഉടമ സമീപത്തുണ്ടായിരുന്നവരെ വിവരമറിയിക്കുകയായിരുന്നു. കാലികൾക്ക് ഭക്ഷണം നൽകിയിരുന്ന അലുമിനിയം പാത്രം കാണാനില്ലെന്ന് പ്രദേശവാസിയും അറിയിച്ചു. ഇതോടെ ജനക്കൂട്ടം മോഷ്ടാവ് ആരെന്ന് അന്വേഷിച്ച് ഇറങ്ങി.
കടയുടെ എതിർവശത്ത് കൂരയിൽ ഇരിക്കുകയായിരുന്ന സുഭ നായിക് ആയിരിക്കും മോഷ്ടിച്ചതെന്ന് ചിലർ സംശയം പ്രകടിപ്പിച്ചു. ഒരു സംഘം കുട്ടിയുടെ വീട്ടിൽ ഇരച്ചുകയറി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതോടെ സംഘം സുഭയെ വിട്ടയക്കുകയും ചെയ്തു. എന്നാൽ, പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാവ് മനോരഞ്ജൻ മാൾ എന്നയാൾ സ്ഥലത്തെത്തിയതോടെ സ്ഥിതി മാറി. സംശയമുള്ളവരെയെല്ലാം പിടികൂടാൻ ഇയാൾ ആളുകളെ പ്രേരിപ്പിക്കുകയായിരുന്നു. ഇതോടെ സുഭനെ വീണ്ടും പിടികൂടി മർദിക്കാൻ ആരംഭിച്ചു.