ആലപ്പുഴ : കാട്ടൂരിലെ ഏഴാംക്ലാസുകാരന്‍റെ ആത്മഹത്യയില്‍ രണ്ട് അധ്യാപകർക്കെതിരെ കേസെടുത്തു. കായികാധ്യാപകൻ ക്രിസ്തുദാസ്, അധ്യാപിക രമ്യ എന്നിവർക്കെതിരെയാണ് മണ്ണഞ്ചേരി പോലീസ് കേസ് എടുത്തത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും വടികൊണ്ട് തല്ലിയതിനുമാണ് കേസ്. അന്വേഷണ പുരോഗതിയുടെ അടിസ്ഥാനത്തിൽ മറ്റു വകുപ്പുകൾ കൂടി ചുമത്തും എന്ന് പോലീസ് അറിയിച്ചു. ഫെബ്രുവരി 15നാണ് ആലപ്പുഴ കാട്ടൂരിൽ 13 വയസ്സുകാരൻ പ്രജിത്ത് സ്കൂൾ വിട്ടു വന്നശേഷം യൂണിഫോമിൽ വീടിനുള്ളിൽ തൂങ്ങിമരിച്ചത്. ക്ലാസിൽ താമസിച്ചു എത്തിയതിന് അധ്യാപകരുടെ ശിക്ഷാനടപടിയിൽ മനം നൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെയും സഹപാഠികളുടെയും മൊഴി. നേരത്തെ അധ്യാപകരെ സ്കൂൾ മാനേജ്മെന്‍റ് സസ്പെൻഡ് ചെയ്തിരുന്നു.
വിവാദ ദിവസം, അവസാന പീരീഡില്‍ കാണാതായ പ്രജിത്തിനെയും സഹപാഠി അജയിനേയും അന്വേഷിച്ച് അധ്യാപകർ സ്കൂളിലെ മൈക്കിൽ അനൗണ്‍സ്മെന‍്റ് നടത്തിയിരുന്നു . തുടര്‍ന്ന് ക്ലാസിലെത്തിയ വിദ്യാര്‍ഥികള്‍ അജയിക്ക് തലകറക്കം ഉണ്ടായതിനെ തുടര്‍ന്ന് വെള്ളം കുടിക്കാന്‍ പോയതാണെന്ന് പറഞ്ഞിരുന്നു. എന്നാല് ഇത് വിശ്വസിക്കാതെ അധ്യാപകരായ ക്രിസ്തു ദാസ് , രേഷ്മ , ഡോളി എന്നിവര്‍ ചൂരല്‍ കൊണ്ട് മർദ്ദിക്കുകയും പരസ്യമായി ശാസിക്കുകയും ചെയ്തെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇതില്‍ മനംനൊന്താണ് ആത്ഹത്യയെന്നും ആരോപണമുണ്ട്. ഇതിന്‍റെ അടിസ്ഥനത്തിലാണ് പോലീസ് കേസെടുത്തത്.