പത്തനംതിട്ട : സി.പി.എം ജനറല്‍ സെക്രട്ടറി എം.എ.ബേബിക്ക് അവാർഡ് നൽകുന്ന സംഘടനയ്ക്ക് മാർ ക്രിസോസ്റ്റം ഫൗണ്ടേഷനുമായി യാതൊരു ബന്ധവും ഇല്ലെന്ന് “മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ” പ്രസിഡന്റ് റെജി കൊപ്പാറ അറിയിച്ചു. 2009 മുതൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ 2013ൽ അഭിവന്ദ്യ ഡോ.ഫീലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയുടെ അറിവോടും അനുവാദത്തോടും അനുഗ്രഹത്തോടും കൂടി 171 / IV / 2013 നമ്പരായി രജിസ്റ്റർ ചെയ്ത് ആരംഭിച്ചതാണ് “മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ”. https://chrysostomfoundation.com തിരുവല്ല പാലിയേക്കരയിൽ ഓഫീസ് പ്രവർത്തിക്കുന്നു. റെജി കൊപ്പാറ (പ്രസിഡന്റ്), റവ.തോമസ് കോശി പനച്ചമൂട്ടിൽ (ജനറല്‍ സെക്രട്ടറി), ബോബി അവഗാമ (ട്രഷറർ) എന്നിവരാണ് ഭാരവാഹികള്‍. സ്വദേശത്തും വിദേശത്തും ചാപ്റ്ററുകൾ ഉള്ള ഒരു സെക്കുലർ പ്രസ്ഥാനമാണ് ഇത്. സാഹിത്യകാരൻ ബന്യാമിൻ ഇതിന്റെ ഭാഗമാണ്.
തിരുമേനിയുടെ ആശയങ്ങളും ദർശനങ്ങളും പ്രചരിപ്പിക്കുകയും അദ്ദേഹത്തിന്റെ മതേതര ആത്മീയത എന്ന ആശയത്തിൽ താല്പര്യമുള്ളവർ ഒരുമിച്ചു കൂടുകയും സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കയും ചെയ്യുക എന്നതാണ് ഈ പ്രസ്ഥാനം കൊണ്ട് ഉദ്ദേശിക്കുന്നത്. തിരുമേനിയുടെ നേതൃത്വത്തിൽ ഈ പ്രസ്ഥാനം കന്യാകുമാരി മുതൽ ഇന്ത്യയുടെ പല ഭാഗങ്ങളിലും കൂടാതെ അബുദാബി, ദുബായ്, കുവൈത്ത് തുടങ്ങിയ വിദേശ രാജ്യങ്ങളിലും ഗ്ളോബൽ പീസ് റാലികൾ നടത്തി. സൂര്യാ കൃഷ്ണമൂർത്തി സംവിധാനം ചെയ്ത എന്റെ രക്ഷകൻ എന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ അവതരണം, നിർമ്മാണം എന്നീ ഉത്തരവാദിത്വം നിർവഹിച്ചു. കനകപ്പലം മുതൽ വെച്ചൂച്ചിറ വരെയുള്ള വനപാതകൾ മാലിന്യ മുക്തമാക്കി നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. “ഹരിതം അരണ്യകം” എന്നപേരിൽ നടക്കുന്ന പാതയോര സൗന്ദര്യവൽക്കരണ പദ്ധതിക്കുള്ള അംഗീകാരങ്ങൾ എരുമേലി, വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തുകൾ നൽകുകയുണ്ടായി.
പമ്പാനദി മാലിന്യ മുക്തക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. “എന്റെ പമ്പാ, എന്റെ ജീവൻ” എന്ന പദ്ധതി റിപ്പോർട്ട് അനുമതിക്കായി സർക്കാരിന് സമർപ്പിച്ചു. ഇതിന്റെ ഭാഗമായി മാരാമണ്ണിൽ പമ്പാ തീരത്ത് ചിത്ര രചനാ ക്യാമ്പ് സംഘടിപ്പിച്ചു. പ്രശസ്ത പിന്നണി ഗായികൻ എം.ജി.ശ്രീകുമാർ ആലപിച്ച എന്റെ പമ്പാ… എന്ന ഗാനത്തിന്റെ പ്രകാശനം ശബരിമലയിൽ നടത്തി. വനാന്തരങ്ങളിൽ ഫലവൃക്ഷങ്ങൾ നട്ട് വന്യജീവി ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കി മനുഷ്യ വന്യജീവി സംഘർഷത്തിന് പരിഹാരം കാണാൻ ആവശ്യമായ നിർദ്ദേശങ്ങൾ ആദ്യമായി സർക്കാരിന് സമർപ്പിച്ചതും മാർ ക്രിസോസ്റ്റം ഫൗണ്ടേഷനാണ്. മതനിരപേക്ഷത, ദേശീയത, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ജീവിച്ചിരുന്നപ്പോൾ തിരുമേനി നിർദ്ദേശിച്ചത്. കക്ഷി, രാഷ്ട്രീയ, മത ഭേദമന്യേ എല്ലാവർക്കും ഇതിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാകാം.
എം.എ.ബേബി അവാർഡിന് അർഹനാണ്. എം.ജി.സർവ്വകലാശാലയിൽ മാർ ക്രിസോസ്റ്റം ചെയർ പ്രവർത്തനങ്ങൾ കാര്യക്ഷമമാകാൻ അദ്ദേഹം ആത്മാർത്ഥമായി ഇടപെട്ടിരുന്നു. പക്ഷേ ഇപ്പോൾ അവാർഡ് നൽകുന്ന സംഘടനയ്ക്ക് മാർ ക്രിസോസ്റ്റം ഫൗണ്ടേഷനുമായി യാതൊരു ബന്ധവും ഇല്ലെന്ന് മാർത്തോമ്മാ സഭ റാന്നി നിലക്കൽ ഭദ്രാസന സെക്രട്ടറിയും മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറിയുമായ റവ.തോമസ് കോശി പനച്ചമൂട്ടിൽ അറിയിച്ചു.