ആലപ്പുഴ : മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി വിദേശത്ത് നിന്നും എത്തിയ അച്ഛനും മകളും എയർപോർട്ടിൽ നിന്നും വീട്ടിലേക്ക് മടങ്ങവേ വാഹനാപകടത്തിൽ ദാരുണാന്ത്യം. ആലപ്പുഴയിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിലാണ് വളളികുന്നം സ്വദേശി സത്താർ, മകൾ ആലിയ എന്നിവർ മരിച്ചത്. ആലിയയുടെ വിവാഹ ആവശ്യങ്ങൾക്കായി വിദേശത്ത് നിന്ന് വീട്ടിലേക്ക് വരും വഴി നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ചാണ് അപകടമുണ്ടായത്. വർഷങ്ങളായി വിദേശത്തുളള സത്താർ, മകളുടെ വിവാഹത്തിനായാണ് സൗദിയിലെ മദീനയിൽനിന്നും നാട്ടിലേക്ക് എത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് സത്താറിനെയും കൂട്ടി കുടുംബം വീട്ടിലേക്ക് വരും വഴിയാണ് അപകടമുണ്ടായത്.
ഇവർ സഞ്ചരിച്ച ഇന്നോവ കാർ നിയന്ത്രണം തെറ്റി റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ ഭാഗികമായി തകർന്നു. കാറിന്റെ ഇടതുവശത്തായിരുന്നു സത്താറും ആലിയയും ഇരുന്നത്. ഗുരുതരമായി പരിക്കേറ്റ ആലിയയെയും സത്താറിനെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവർക്കൊപ്പം കാറിൽ ഉണ്ടായിരുന്ന നാലുപേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. നേരത്തെ നിശ്ചയിച്ച ആലിയയുടെ വിവാഹം പിതാവിന്റെ സാന്നിധ്യത്തിൽ ഉറപ്പിക്കുന്നതിനും വിവാഹതിയ്യതി നിശ്ചയിക്കുന്നതിനുമാണ് സത്താർ നാട്ടിൽ എത്തിയത്. മൂന്ന് മക്കളിൽ മൂത്തതായിരുന്നു ആലിയ. രണ്ടുവർഷം മുമ്പായിരുന്നു അവസാനമായി സത്താർ നാട്ടിൽ വന്നുമടങ്ങിയത്.