തിരുവനന്തപുരം: പത്തു വയസ്സുകാരിയെ ഭീഷണിപ്പെടുത്തി വാ പൊത്തിപ്പിടിച്ചു പീഡിപ്പിച്ച കേസിൽ ബന്ധുവായ പ്രതി സുരേഷിന് (45) അറുപത്തിനാല് വർഷം കഠിന തടവും 30,000 രൂപ പിഴയും തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആർ രേഖ ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ എട്ട് വർഷം കഠിന തടവുകൂടി അനുഭവിക്കണം.
2019 സെപ്റ്റംബർ മുപ്പതിന് കുട്ടിയുടെ കൊച്ചച്ഛന്‍ മരിച്ച ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മൃതദേഹം സംസ്കാരം കഴിഞ്ഞ് വീടിന്റെ മുകൾഭാഗത്ത് ഇരുന്ന കുട്ടിയെ പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടി കരഞ്ഞപ്പോൾ കൈ കൊണ്ട് വാ പൊത്തി പിടിച്ചതിന് ശേഷമാണ് പീഡിപ്പിച്ചത്. പുറത്ത് പറഞ്ഞാൽ കൊന്നു കളയും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി.
സംഭവത്തിന് ശേഷം പീഡിപ്പിച്ചു എന്ന സംഭവം പറയാതെ പ്രതി തന്നെ കെട്ടിപിടിച്ചു എന്ന് വീട്ടിൽ ഉണ്ടായിരുന്ന അമ്മൂമ്മയോട് കുട്ടി പറഞ്ഞു. ഇതറിഞ്ഞ അമ്മൂമ്മ പ്രതിയെ അവിടെ വെച്ചു മർദിച്ചു. ഒന്നര വർഷം കഴിഞ്ഞ് സ്കൂളിൽ കൗൺസിലിങ് നടത്തിയപ്പോൾ ആണ് കുട്ടി പീഡനത്തെക്കുറിച്ച് പുറത്ത് പറഞ്ഞത്. അടുത്ത ബന്ധുകൂടിയായ പ്രതി ചെയ്ത പ്രവൃത്തി ന്യായീകരിക്കാൻ പറ്റാത്തതിനാൽ യാതൊരു ദയയും അർഹിക്കുന്നില്ല എന്ന് കോടതി പറഞ്ഞു. കടുത്ത ശിക്ഷ നൽകിയില്ലെങ്കിൽ കുട്ടികളെ പീഡിപ്പിക്കാനുള്ള പ്രവണത വർദ്ധിക്കുമെന്ന് കോടതി പറഞ്ഞു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ് വിജയ് മോഹൻ, അഡ്വ. നിവ്യ റോബിൻ എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 15 സാക്ഷികളെ വിസ്തരിച്ചു. 22 രേഖകളും 4 തൊണ്ടിമുതലും ഹാജരാക്കി. വലിയതുറ സി ഐമാർ ആയിരുന്നു ടി ഗിരിലാൽ, ആർ പ്രകാശ് എന്നിവർ ആണ് അന്വേഷണം നടത്തിയത്.