ഇടുക്കി: ശബരിമല മകരവിളക്ക് മഹോത്സവ ക്രമീകരണം സംബന്ധിച്ച അവലോകന യോഗം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. വാഴൂർ സോമൻ എം എൽ എയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ജില്ലാകളക്ടർ വി വിസ്നേശ്വരി, സബ് കളക്ടർ അനൂപ്ഗാർഗ്, എഡിഎം ഷൈജു പി ജേക്കബ്,മറ്റ് വകുപ്പ് തല ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ശബരിമല തീർത്ഥാടന കാലത്തേക്ക് നോഡൽ ഓഫീസർ, ഡ്യൂട്ടി മജിസ്ട്രേറ്റ്, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എന്നിവരെ നിയമിക്കും. ജില്ലയിലൂടെ കടന്നുപോകുന്ന തീർത്ഥാടനപാതയിൽ ജില്ലാ പോലീസ് മേധാവി മുഖേന സുരക്ഷക്കാവശ്യമായ പോലീസിനെ വിന്യസിക്കും.
മകരവിളക്ക് ദിവസം കെ എസ് ആർ ടി സി ബസ്സുകൾ, കുമളി കോഴിക്കാനം റൂട്ടിൽ സർവ്വീസ് നടത്തുന്നതിനും കെ എസ് ആർടിസി ബസ്സുകൾക്ക് കോഴിക്കാനത്ത്പാർക്കിംഗ് സൗകര്യം ഒരുക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. പൊതുമരാമത്ത് വകുപ്പ്മുഖേന തീർത്ഥാടന പാതകളുടെ അറ്റകുറ്റപ്പണികൾ തീർക്കും, മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും, കുമളി ടൗണിൽ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും, തമിഴ്നാട്ടിൽ നിന്നും വാഹനങ്ങൾ വരുന്നത് കമ്പംമെട്ട് വഴിയും തിരിച്ചുപോകുന്നത് കാളി വഴിയും ആയതിലേക്ക് തേനി ജില്ലാ കളക്ടറുമായി യോജിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും.
അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തിൽ ഭക്ഷ്യ സാധനങ്ങളുടെ അളവു തൂക്കം, ഗുണനിലവാരം, വിലനിയന്ത്രണം എന്നിവ പരിശോധിക്കുന്നതിന് പ്രത്യേക സ്ക്വാഡ് രൂപീകരിക്കും. വനം-വന്യ ജീവി വകുപ്പ് തീർത്ഥാടകർക്ക് വിവിധ ഭാഷയിലുള്ള അറിയിപ്പ്/സൂചന/ദിശാ ബോർഡുകൾ തീർത്ഥാടകരുടെ സൗകര്യാർത്ഥം കാനന പാതയിൽ ക്രമീകരിക്കും. ‘ബി എസ് എൻ എൽ മൊബൈൽ ടവറുകൾ, സുസജ്ജമായ ഇൻഫർമേഷൻ ഹെൽപ് ഡെസ്ക്‌കുകൾ, വയർലെസ് തുടങ്ങിയ സംവിധാനങ്ങൾ ഏർപ്പെടുത്തും. ജില്ലാ തലത്തിൽ പോലീസ്, എക്സൈസ്, ജില്ലാ സപ്ലൈ ഓഫീസ്, ഫുഡ് സേഫ്റ്റി, മോട്ടോർ വാഹനം, റവന്യൂ, പഞ്ചായത്ത്, ആരോഗ്യം, തുടങ്ങി വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി സ്ക്വാഡുകൾ രൂപീകരിക്കും. ജില്ലയിൽ തീർത്ഥാടകർ കടന്നുപോകുന്ന പ്രദേശങ്ങളിൽ താത്ക്കാലിക കൺട്രോൾ റൂമുകൾ, പുല്ലുമേട്, ഉപ്പുപാറ, സത്രം, പരുന്തുംപാറ, പാഞ്ചാലിമേട് തുടങ്ങിയ പ്രദേശങ്ങളിൽ ബാരിക്കേഡ് നിർമ്മാണം, ശുചിത്വ മിഷനുമായി ചേർന്ന് പ്ലാസ്റ്റിക്/ മാലിന്യം നിർമാർജ്ജനം എന്നിവ നടപ്പാക്കും.
പഞ്ചായത്തുകൾ മുഖേന തീർത്ഥാടകർക്ക് താൽക്കാലിക വിശ്രമകേന്ദ്രങ്ങൾ, പൊതു ശുചിമുറി സൗകര്യങ്ങൾ ഏർപ്പെടുത്തു. മകരജ്യോതി ദർശനവുമായി ബന്ധപ്പെട്ട് പുല്ലുമേട്, ഉപ്പുപാറ, സത്രം, പരുന്തും പാറ,പാഞ്ചാലിമേട് എന്നീ സ്ഥലങ്ങളിൽ ആവശ്യമായ സരക്ഷാ സൗകര്യങ്ങൾ ഏർപ്പെടുത്തും. ജില്ലാ മെഡിക്കൽ ഓഫീസർ (അലോപ്പതി) നേതൃത്വത്തിൽ എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയ മെഡിക്കൽ ടീം, അലോപ്പതി, ആയുർവേദം, ഹോമിയോ എന്നീ വകുപ്പുകളുടെ മെഡിക്കൽ ക്യാമ്പുകൾ എന്നിവ സജീവമാക്കും. വണ്ടിപ്പെരിയാർ വഴി തീർത്ഥാടനത്തിനെത്തുന്ന ഭക്തർക്ക് ആവശ്യമായ പ്രാഥമിക സൗകര്യങ്ങളും ചികിത്സ, കുടിവെള്ളം എന്നിവ ലഭിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങളും ഏർപ്പെടുത്തും. ഫയർ ആന്റ് റെസ്ക്യൂ സർവ്വീസിന്റെ സേവനം, പീരുമേട് തഹസിൽദാരുടെ നേതൃത്വത്തിൽ പുല്ലുമേടും, തീർത്ഥാടനപാതയിലും ആവശ്യമായ അസ്കാലൈറ്റ് ഉൾപ്പെടെയുള്ള ശബ്ദ വെളിച്ച ക്രമീകരണങ്ങൾ.
വാട്ടർ അതോറിറ്റി മുഖേന ആവശ്യമായ കുടിവെള്ള വിതരണം ഭക്തരുടെ സേവനത്തിനായി വിവിധ സ്ഥലങ്ങളിൽ ചാർജ്ജ് ഓഫീസർമാരുടെ നേതൃത്വത്തിൽ ജീവനക്കാരെ വിന്യസിക്കൽ, ജീവനക്കാർക്ക് ആവശ്യമായ വാഹനങ്ങൾ ഭക്ഷണം, കുടിവെള്ളം, താല്കാലിക ഷെഡുകൾ എന്നിവയുടെ ക്രമീകരണം തുടങ്ങിയവ നടപ്പിലാക്കും. ആവശ്യമെങ്കിൽ തിരക്ക് നിയന്ത്രിക്കാൻ എൻഡിആർഎഫിൻ്റെ സേവനം തേടും. തീർത്ഥാടന പാതയിലൂടെ സർക്കാർ വാഹനങ്ങൾ പ്രത്യേക ബോർഡുകൾ അനുവദിച്ച് മാത്രം കടത്തി വിടുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തും. കാനന പാതയിൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ ആർ ആർ ടി, എലിഫൻറ് സ്ക്വാഡ് എന്നിവയുടെ സേവനം ഉറപ്പുവരുത്തും. പുല്ല് മേട് പ്രദേശവും കാനന പാതയും സഞ്ചാരയോഗ്യമാക്കും. തീർത്ഥാടക താവളത്തിൽ സോളാർ വേലി നിർമ്മിക്കും. വിവിധ ഭാഷകളിലുള്ള അറിയിപ്പ്, ദിശാ സൂചന ബോർഡുകൾ, ബാരിക്കേഡുകൾ എന്നിവയും സ്ഥാപിക്കും.