തിരുവനന്തപുരം; സംസ്ഥാനത്ത് നെൽവയൽ തണ്ണീർത്തട നിയമം നടപ്പാക്കുന്നതിൽ ഗുരുതര വീഴ്ച. നെൽവയലുകളും ജലാശയങ്ങളും നികത്തുന്നുവെന്ന പരാതികളിൽ നടപടിയില്ല. കഴിഞ്ഞ ഏഴുവർഷത്തിനിടയിൽ ലഭിച്ച 7064 പരാതികളിൽ ജലാശയങ്ങളും വയലുകളും പൂർവ സ്ഥിതിയിലാക്കിയത് 124 കേസുകളിൽ മാത്രമാണ്. 396 കേസുകളിൽ പൂർവസ്ഥിതിയിലാക്കാൻ ഉത്തരവിട്ടിട്ടും ഉദ്യോഗസ്ഥർ നടപടിയെടുത്തിട്ടില്ല. സംസ്ഥാനത്തെ നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുന്നതിനാണ് നിയമം കൊണ്ടുവന്നത്. ഏറെ ചർച്ച ചെയ്യപ്പെട്ട നിയമം കൂടിയായിരുന്നു ഇത്.
എന്നാൽ നിയമം നടപ്പാക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ടാകുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ നെൽവയൽ, കണ്ണീർത്തടങ്ങൾ നികത്തിയതുമായി ബന്ധപ്പെട്ട് ലഭിച്ചത് 7064 പരാതികളാണ്. പരാതി ലഭിച്ചാൽ കൃഷി ഓഫീസർ, വില്ലേജ് ഓഫീസർ എന്നിവർ വഴി അന്വേഷണം നടത്തണം. അനധികൃതമായി നികത്തപ്പെട്ടതാണെന്ന് ബോധ്യപ്പെട്ടാൽ സ്ഥലം ഉടമയുടെ വാദം കൂടി കേട്ടശേഷം വയലും തണ്ണീർത്തടവും പൂർവ സ്ഥിതിയിലാക്കാൻ ജില്ലാ കളക്ടർ ഉത്തരവിറക്കണം എന്നതാണ് ചട്ടം. എന്നാൽ പരാതികളിൽ ജലാശയങ്ങൾ പൂർവ സ്ഥിതിയലാക്കിയത് 124 കേസുകളിൽ മാത്രമാണ്.
396 കേസുകളിൽ പൂർവസ്ഥിതിയിലാക്കാൻ ജില്ലാ കളക്ടർമാർ ഉത്തരവിട്ടിട്ടും നടപടിയുണ്ടായില്ല. ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് മലപ്പുറത്താണ്. 1620 പരാതികൾ. എല്ലാ പരാതികളിലും നടപടിയെടുക്കാൻ ഫയൽ തുടങ്ങിയിരുന്നു. കൊല്ലം 19, പത്തനംതിട്ട 22, ആലപ്പുഴ 3, ഇടുക്കി 4, എറണാകുളം 9, തൃശൂർ7, പാലക്കാട് 15 മലപ്പുറം 21 കോഴിക്കോട് 1, വയനാട് 7, കണ്ണൂർ 10, കാസർഗോഡ് 6 എന്നിങ്ങനെയാണ് ജലാശയങ്ങൾ പൂർവസ്ഥിയിലാക്കിയത്. കോഴിക്കോട് 76 കേസുകളും മലപ്പുറത്ത് 171 കേസുകളും ഇടുക്കിയിൽ 17 കേസുകളും കോട്ടയം 105 കേസുകളും പൂർവ സ്ഥിയിലാക്കാൻ ഉത്തരവിറക്കിയിട്ട് വർഷങ്ങളായി.