ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശ് ഗുണ്ടൂർ ജില്ലയിൽ തെലുങ്കുദേശം പാർട്ടി (ടിഡിപി) നേതാവിന് വെടിയേറ്റു. വെണ്ണ ബാലകോട്ടി റെഡ്ഡിക്കാണ് വെടിയേറ്റത്. ആക്രമണത്തിന് ഉത്തരവാദി വൈഎസ്ആർസിപിയാണെന്ന് ടിഡിപി നേതാവ് ആരോപിച്ചു. ബുധനാഴ്ച രാത്രി 10.30 ഓടെയാണ് ടിഡിപി നേതാവും മുൻ എംപിയുമായ വെണ്ണ ബാലകോട്ടി റെഡ്ഡിക്ക് വെടിയേറ്റത്.
വെണ്ണ ബാലകോട്ടിയുടെ വസതിയിൽ എത്തിയായിരുന്നു ആക്രമണം. ആരോ വാതിലിൽ മുട്ടുന്നത് കേട്ട് ബാലകോട്ടി റെഡ്ഡി വാതിൽ തുറന്നയുടൻ വെടിയുതിർക്കുകയായിരുന്നു. വയറിലാണ് വെടിയുണ്ട പതിച്ചത്. ഉടൻ തന്നെ അദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു. പി വെങ്കിടേശ്വർ റെഡ്ഡി എന്നയാളാണ് വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവ ശേഷം ഇയാൾ ഒളിവിലാണ്. ആക്രമണത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.