തമിഴ്‌നാട് : നീലഗിരിയില്‍ മൂന്ന് വയസുകാരിയെ പുലി ആക്രമിച്ചുകൊന്നു. കുട്ടി അമ്മയ്‌ക്കൊപ്പം പോകുമ്പോഴായിരുന്നു അമ്മയുടെ കണ്‍മുന്നില്‍ വെച്ചാണ് കുട്ടിയെ പുലി ആക്രമിച്ചുകൊലപ്പെടുത്തിയത്. ഝാർഖണ്ഡ് സ്വദേശികളായ ശിവശങ്കർ-ദേവി ദമ്പതികളുടെ മകൾ നാൻസിയാണ് കൊല്ലപ്പെട്ടത്. പന്തല്ലൂര്‍ മേഖലയിലാണ് സംഭവം നടന്നത്. പന്തല്ലൂരിലെ തൊണ്ടിയാളം എന്ന സ്ഥലത്തുവെച്ചാണ് കുഞ്ഞിനെ പുലി ആക്രമിച്ചത്. അന്യ സംസ്ഥാന തൊഴിലാളികളുടെ കുഞ്ഞാണ് മരിച്ചത്. ഇന്നു വൈകിട്ട് ഗൂഡല്ലൂർ പന്തല്ലൂരിലെ തൊണ്ടിയാളം പ്രദേശത്താണ് സംഭവം. കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചുകൊണ്ടു പോവുകയായിരുന്നു. പിന്നീട് നാട്ടുകാർ നടത്തിയ തിരച്ചിലിൽ കുട്ടിയെ ഗുരുതര പരുക്കുകളോടെ തേയില തോട്ടത്തിൽ കണ്ടെത്തി.
വേഗത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല. മേഖലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുലിയുടെ ശല്യമുണ്ട്. പത്ത് ദിവസത്തിനിടെ ആറ് പേരെയാണ് പുലി ആക്രമിച്ചത്. ആക്രമത്തിൽ പരുക്കേറ്റ ഗോത്രവിഭാഗത്തിൽപ്പെട്ട സരിത കഴിഞ്ഞ ദിവസം മരിച്ചു. രണ്ടു ദിവസം മുൻപ് കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരനെയും പുലി ആക്രമിച്ചു. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ഒരുമാസത്തോളമായി പ്രദേശത്ത് പുലിയുടെ ശല്യം രൂക്ഷമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കഴിഞ്ഞ 10 ദിവസത്തിനിടെ നാല് യുവതികളേയും ഒരു പെണ്‍കുട്ടിയേയും പുലി ആക്രമിച്ചിരുന്നു. 3 വയസുകാരി ഉള്‍പ്പെടെ രണ്ടുപേരാണ് പുലിയുടെ ആക്രമണത്തില്‍ മരിച്ചത്.