അടൂര്‍ : പത്തനാപുരം സ്വദേശിനിയായ നാല്പത്തിരണ്ടുകാരി പ്രവാസിയുടെ വയറ്റിൽ നിന്നും മൂന്നരകിലോയോളം വരുന്ന ഗർഭപാത്രം അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ (ലാപ്പറോസ്കോപ്പി) പുറത്തെടുത്തു. എട്ടു മണിക്കൂറോളം നീണ്ടു നിന്ന ശസ്ത്രക്രിയക്ക് ലൈഫ് ലൈൻ ഗൈനെക് ലാപ്പറോസ്കോപ്പി വിഭാഗം മേധാവി ഡോ.സിറിയക് പാപ്പച്ചൻ നേതൃത്വം നൽകി. വയറുവേദനയും വയറു വലുതാകുന്നതായും സംശയം തോന്നിയ യുവതി ബഹറിനിൽവെച്ച് ഡോക്ടറെ സമീപിച്ചു. പരിശോധനയില്‍ ഗർഭപാത്രത്തിൽ മുഴ ഉള്ളതായി കണ്ടെത്തി. വയറുകീറിയുള്ള ശസ്ത്രക്രിയ വേണ്ടിവരുമെന്ന് പറഞ്ഞതിനാൽ നാട്ടിലെത്തുകയായിരുന്നു.
ഫെബ്രുവരി രണ്ടാം തീയതി അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ അഡ്മിറ്റായ രോഗിയെ പിറ്റേദിവസം രാവിലെ തന്നെ ശസ്ത്രക്രിയക്ക് വിധേയയാക്കി. ഇരുനൂറോളം ചെറു കഷണങ്ങളാക്കിയാണ് ഗർഭപാത്രം പുറത്തെടുത്തത്. ആകെ ഭാരം 3.440 കിലോഗ്രാം. രണ്ടു ദിവസങ്ങൾക്കുള്ളിൽ ഇവര്‍ക്ക് ആശുപത്രി വിടാനാകും. ലൈഫ് ലൈൻ ആശുപത്രിയിൽ ഇതേവരെ താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിട്ടുള്ള ഗര്‍ഭപാത്രങ്ങളിൽ ഭാരം കൊണ്ട് രണ്ടാമത്തെതാണ് ഇത്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുൻപ് 4.420 കിലോഗ്രാം തൂക്കമുണ്ടായിരുന്ന ഗർഭപാത്രം ലാപ്പറോസ്കോപ്പി വഴി ഡോ. സിറിയക് നീക്കം ചെയ്തിരുന്നു. ഡോ. നിർപ്പിൻ ക്ളീറ്റസ്, ഡോ വീണ, ഡോ.നികിത, അനെസ്തെറ്റിസ്റ്റുമാരായ ഡോ.ജയറാം പണിക്കർ, ഡോ.ഷീജ പി വർഗീസ് എന്നിവർ ഡോ. സിറിയക്കിനെ ശസ്ത്രക്രിയയിൽ സഹായിച്ചു.