കോഴിക്കോട്: പ്രവാസിയെ തട്ടികൊണ്ടു പോയ സംഭവത്തിൽ പ്രതികരണവുമായി ഷാഫിയുടെ സഹോദരനും പിതാവും. ഷാഫി വീഡിയോയിൽ പറയുന്ന കാര്യങ്ങൾ തെറ്റ് എന്ന് നൗഫൽ. ഷാഫിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി തനിക്ക് ബന്ധമില്ല. തനിക്കെതിരായ ആരോപണം ഷാഫിയെ കൊണ്ട് ഗുണ്ടാസംഘം പറയിച്ചത് ആകാമെന്ന് നൗഫൽ. അന്വേഷണം വഴിതെറ്റിക്കാനുള്ള നീക്കമാണ് ഇതൊന്നും ഷാഫിയുടെ സഹോദരൻ നൗഫൽ വ്യക്തമാക്കി. സഹോദരൻ നൗഫലിനെതിരെയാണ് ഏറ്റവും പുതിയ വീഡിയോയിൽ ഷാഫിയുടെ ആരോപണം. തന്റെ സ്വത്ത് തട്ടിയെടുക്കാൻ നൗഫൽ ശ്രമിക്കുന്നതായാണ് ഷാഫിയുടെ ആരോപണം. എല്ലാം ചെയ്തത് താനും സഹോദരനും കൂടിയാണ്.
എല്ലാത്തിനും മുൻകൈ എടുത്ത സഹോദരൻ ആവശ്യം വന്നപ്പോൾ തന്നെ കയ്യൊഴിയുന്നെന്നും ഷാഫി പറയുന്നു. സഹോദരനെ സൂക്ഷിക്കണമെന്ന് പിതാവും സൂചന നൽകിയിരുന്നെന്നും ഷാഫി വീഡിയോയിൽ പറഞ്ഞു. കഴിഞ്ഞ ദിവസം ഷാഫിയുടെ മറ്റൊരു വീഡിയോ പുറത്തുവന്നിരുന്നു. അതിൽ 325 കിലോഗ്രാം സ്വർണ്ണം തട്ടിയെടുത്തെന്നും അതിന്റെ ഭാഗമായാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നും ഷാഫി പറഞ്ഞിരുന്നു.
അതേസമയം, താമരശ്ശേരിയിൽ അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയ പ്രവാസി ഷാഫിയുടെ വീഡിയോ സന്ദേശത്തിന്റെ ഉറവിടം അന്വേഷിക്കുകയാണ് പോലീസ്. എവിടെ നിന്നാണെന്നോ ആരാണ് തട്ടിക്കൊണ്ട് പോയതെന്നോ വെളിപ്പെടുത്താത്ത 50 സെക്കന്റ് വീഡിയോ സന്ദേശം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഷാഫിയും അനുജനും ചേർന്ന് കൊണ്ടുവന്ന സ്വർണം തിരിച്ച് നൽകണമെന്ന് വീഡിയോയിൽ ആവശ്യപ്പെട്ടിരുന്നു. സൗദിയിൽ വെച്ച് ഷാഫി സ്വർണം കവർന്നെന്ന് അന്വേഷണത്തിൻ്റെ ആദ്യഘട്ടത്തിൽ പൊലീസിന് വിവരം ലഭിച്ചിരുന്നു. വീഡിയോ കൂടി പുറത്ത് വന്നതോടെ ഈ വഴിക്ക് അന്വേഷണം ഊർജിതമാക്കി.