ആലപ്പുഴ : മഴ കനത്തതോടെ ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ പലയിടങ്ങളിലും വെള്ളം കയറി. പ്രദേശത്ത് കൂടിയുള്ള വാഹനയാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ കൃഷ്ണ തേജ അറിയിച്ചു. അതേസമയം പറമ്പിക്കുളം ഡാമില്‍ നിന്നുള്ള വെള്ളം വരവ് കൂടി. പൊരിങ്ങല്‍കുത്ത് ഡാമിന്റെ മൂന്നാം ഷട്ടറും തുറന്നു. ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. അതേസമയം കോഴിക്കോട് ജില്ലയിലും ഇടവിട്ടുള്ള മഴ തുടരുകയാണ്. മലയോര മേഖലയിൽ പലയിടത്തും രാത്രി വെള്ളക്കെട്ട് ഉണ്ടായെങ്കിലും രാവിലെ സാധാരണ നിലയിലായി.
താമരശ്ശേരിയിൽ കനത്ത മഴ പെയ്തതിനെ തുടർന്ന് അടിവാരം അങ്ങാടിയിൽ വെള്ളക്കെട്ട് ഉണ്ടായി. മുക്കം തോട്ടുമുക്കം ചേലൂപ്പാറയിൽ ചെറിയ ഉരുൾപൊട്ടലുണ്ടായതായി സംശയമുണ്ട്. സമീപത്തെ തോടുകളിൽ മലവെള്ളപ്പാച്ചിൽ ആണ്. പുഴകളും നിറഞ്ഞു കവിഞ്ഞ് ഒഴുകുന്നു. ഇതുവരെ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
മഴക്കെടുതിയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ തുറന്ന ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം ഇരുപതായി. 232 കുടുംബങ്ങളിലായി 796 പേരാണ് ക്യാംപുകളില്‍ കഴിയുന്നത്. പറവൂർ താലൂക്കിൽ ഒൻപതും ആലുവ താലൂക്കിൽ അഞ്ച് ക്യാംപുകളുമാണ് പ്രവര്‍ത്തിക്കുന്നത്. മഴയ്ക്ക് ശമനമായതോടെ പെരിയാറില്‍ ജലനിരപ്പ് താഴ്ന്നു. മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് അപകടനിലയ്ക്ക് മുകളില്‍ തന്നെയാണ്