പത്തനംതിട്ട: മദ്യപിച്ചാൽ മോശമായി പെരുമാറുന്ന അച്ഛനെ പൊതുസ്ഥലത്ത് വെച്ച് അവഹേളിക്കരുതെന്നും ഉപദ്രവിക്കരുതെന്നും താക്കീത് ചെയ്തിട്ടും കേൾക്കാതെ വീണ്ടും അപ്രകാരം ചെയ്ത അയൽവാസിയെ വെട്ടിക്കൊന്ന യുവാവിന് ജീവപര്യന്തം. അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ഒന്ന് ജഡ്ജി ജി പി ജയകൃഷ്ണന്റേതാണ് വിധി. ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. റാന്നി പോലീസ് 2019 ഓഗസ്റ്റ് ഒന്നിന് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി പുറപ്പെടുവിപ്പിച്ചത്. റാന്നി നെല്ലിക്കാമൺ പാറക്കൽ തെക്കേ കാലായിൽ ഷിബി സി മാത്യു (40) വിനെയാണ് കോടതി ശിക്ഷിച്ചത്. നെല്ലിക്കാമൺ വെട്ടിമല കണമൂട്ടിൽ കെ പി മാത്യു (49) വാണ് വെട്ടേറ്റു മരിച്ചത്. പിഴത്തുക ഇദ്ദേഹത്തിന്റെ ഭാര്യ ഷൈനി മാത്യുവിന് പ്രതി നൽകാനും അടയ്ക്കാത്തപക്ഷം റവന്യു റിക്കവറിയിലൂടെ ഇടാക്കാവുന്നതാണെന്നും വിധിയിൽ പറയുന്നു. രണ്ട് വർഷത്തെ തടവുകൂടി അനുഭവിക്കുകയും വേണം. 2019 ജൂലൈ 31 ന് രാത്രി 10.30 നാണ് വീടിനു സമീപത്ത് വച്ച് മാത്യുവിന്റെ ഇടതുകഴുത്തിൽ ആഴത്തിൽ മുറിവേറ്റു രക്തം വാർന്ന് 11 ഓടെ റാന്നി താലൂക് ആശുപത്രിയിൽ മരണപ്പെടുന്നത്.
ആദ്യം അസ്വാഭാവിക മരണത്തിനാണ് റാന്നി പോലീസ് കേസ് ചെയ്ത് അന്വേഷണം ആരംഭിച്ചത്. സംഭവത്തിന് ശേഷം ഷിബി സി മാത്യു ഒളിവിൽ പോയി ഇതിൽ സംശയം തോന്നിയ പോലീസ് ഇയാളെ പിടികൂടി വിശദമായി ചോദ്യം ചെയ്തപ്പോൾ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു. പിന്നീട് വകുപ്പ് മാറ്റി കേസിന്റെ അന്വേഷണം തുടർന്നു. അന്നത്തെ പോലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥനാണ് കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടിയതും അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതും. സംഭവദിവസം രാത്രി എട്ടുമണിയോടെ കെ വി മാത്യു പ്രതി ഷിബിയുടെ അച്ഛന്റെ വീട്ടിലെത്തി വഴക്കുണ്ടാക്കുകയും മർദ്ദിച്ച് തള്ളി താഴെയിടുകയും ചെയ്തു.
വിവരം അയൽവാസി ഷിബിയെ ഫോണിൽ വിളിച്ചറിയിച്ചു. വീട്ടിലായിരുന്ന ഷിബി അടുക്കളയിൽ നിന്നും വെട്ടുകത്തിയുമെടുത്ത് ബൈക്കിൽ മാത്യുവിനെ തേടിപുറപ്പെട്ടു. ഊട്ടുപാറയിൽ നിന്നും വെട്ടിമലപ്പടിയിലേക്കുള്ള പഞ്ചായത്ത് റോഡിലൂടെ നടന്നുപോയ മാത്യുവിനെ കണ്ട് വീട്ടിലെത്തി അച്ഛനെ ഉപദ്രവിച്ചത് എന്തിനായിരുന്നെന്ന് ചോദ്യം ചെയ്തു. തുടർന്ന് ബൈക്ക് സ്റ്റാർട്ടിങ്ങിൽ വെച്ച ശേഷം ഇറങ്ങി ഇയാൾക്ക് മുന്നിലെത്തി ഇടതുകഴുത്തിൽ വെട്ടുകയായിരുന്നു. തുടർന്ന് വെട്ടുകത്തി ബൈക്കിൽ വെച്ചശേഷം ഓടിച്ചുപോയി. അതുവഴി വന്നവർ മാത്യുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണപ്പെട്ടു. കോടതിയിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ഹരിശങ്കർ പ്രസാദ് ഹാജരായി. കോടതി നടപടികളിൽ എ എസ് ഐ ആൻസി പങ്കെടുത്തു.