കൊച്ചി : ഇവര്‍ കൊടുത്തിരിക്കുന്നത് കള്ളകേസാണ് എന്ന ആരോപണവുമായി നടന്‍ ബാബുരാജ്. തിരിവില്വാമല സ്വദേശി റിയാസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം പോലീസ് ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ കേസ് എടുത്തിരുന്നു. 2018ൽ റിലീസായ കൂദാശ എന്ന സിനിമയുടെ നിർമ്മാണത്തിന് 3.14 കോടി രൂപ കൈപ്പറ്റിയെന്നും സിനിമ റിലീസായ ശേഷം ഈ പണവും ലാഭ വിഹിതവും നൽകാമെന്ന വാഗ്ദാനം പാലിച്ചില്ലെന്നുമാണ് പരാതി. ഇതിനെതിരെയാണ് ഇപ്പോള്‍ ബാബുരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ് ,
ഡിനു തോമസ് സംവിധാനം ചെയ്തു റിയാസ്, ഒമര്‍ എന്നിവര്‍ നിര്‍മാതാക്കളായ OMR productions 2017 ല്‍ പുറത്തിറക്കിയ ‘കൂദാശ’ സിനിമ മൂന്നാര്‍ വച്ചാണ് ഷൂട്ടിംഗ് നടന്നത് , താമസം ഭക്ഷണം എല്ലാം എന്റെ റിസോര്‍ട്ടില്‍ ആയിരുന്നു. അന്ന് ഷൂട്ടിംഗ് ചിലവിലേക്കായി നിര്‍മാതാക്കള്‍ പണം അയച്ചത് റിസോര്‍ട്ടിന്റെ അക്കൗണ്ട് വഴിയാണ് ഏകദേശം 80 ലക്ഷത്തില്‍ താഴെ ആണ് അവരുടെ ആവശ്യപ്രകാരം ഷൂട്ടിംഗ്ചിലവിലേക്കായി അയച്ചത്. സിനിമ പരാജയം ആയിരുന്നു, ഞാന്‍ അഭിനയിച്ചതിന് ശമ്ബളം ഒന്നും വാങ്ങിയില്ല താമസം ഭക്ഷണം ചിലവുകള്‍ ഒന്നും തന്നില്ല എല്ലാം റിലീസ് ശേഷം എന്നായിരുന്നു പറഞ്ഞത്. നിര്‍മാതാക്കള്‍ക്കു അവരുടെ നാട്ടില്‍ ഏതോ പോലീസ് കേസുള്ളതിനാല്‍ clearence സര്‍ട്ടിഫിക്കറ്റ് കിട്ടാതെ ആയപ്പോള്‍ VB creations എന്ന എന്റെ നിര്‍മാണ കമ്ബനി വഴി ആണ് റിലീസ് ചെയ്തത് കൂടാതെ കേരളത്തില്‍ flex board വക്കാന്‍ 18 ലക്ഷത്തോളം ഞാന്‍ ചിലവാകുകയും ചെയ്തു.
സാറ്റിലൈറ്റ് അവകാശം വിറ്റുതരണം എന്ന നിര്‍മാതാക്കളുടെ ആവശ്യപ്രകാരം ഞാന്‍ കുറെ പരിശ്രമിച്ചു എന്നാല്‍ അത് നടന്നില്ല, പിന്നീട് ആ ആവശ്യം ഭീഷണി ആയപ്പോള്‍ ഞാന്‍ ആലുവ SP ഓഫീസില്‍ പരാതി നല്‍കി, എല്ലാ രേഖകളും കൊടുത്തു നിര്‍മാതാക്കള്‍ പലവട്ടം വിളിച്ചിട്ടും പോലീസ് സ്റ്റേഷനില്‍ വന്നില്ല. സത്യം ഇതായിരിക്കെ അവര്‍ മറ്റുചിലരുടെ ഉപദേശ പ്രകാരം എനിക്കും ഈ സിനിമയുമായി ഒരു ബന്ധം പോലും ഇല്ലാത്ത വാണിക്കും എതിരെ ഇപ്പോള്‍ പരാതിയുമായി വന്നിരിക്കുകയാണ്. കൂദാശ ഗൂഗിള്‍ സെര്‍ച്ച് ചെയ്താല്‍ അതിന്റെ details കിട്ടുമെന്നിരിക്കെ ഇപ്പോള്‍ ഇവര്‍ കൊടുത്തിരിക്കുന്നത് കള്ള കേസ് ആണ്. അതിനു എതിരെ ഞാന്‍ കോടതിയെ സമീപിക്കും. 2017 കാലത്തെ ഇതുപോലുള്ള കേസുകള്‍ കുത്തിപ്പൊക്കി എന്നെ അപമാനിക്കാന്‍ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ എനിക്ക് അറിയാം. ഒരു കാര്യം ഞാന്‍ പറയാം ഇനി ആകാശം ഇടിഞ്ഞു വീണാലും എന്റെ നിലപാടുകളില്‍ ഞാന്‍ ഉറച്ചു നില്‍ക്കും.