തിരുവനന്തപുരം: മദ്യലഹരിയില്‍ തലസ്ഥാന നഗരത്തില്‍ കാറോടിച്ച് അപകടമുണ്ടാക്കിയ നടൻ ബൈജുവിനെതിരെ കേസ്. തിരുവനന്തപുരത്ത് വെള്ളയമ്ബലം ജംഗ്‌ഷനിലാണ് നടൻ അപകടമുണ്ടാക്കിയത്. അർദ്ധരാത്രിയില്‍ മദ്യപിച്ച് അമിതവേഗത്തില്‍ പാഞ്ഞ ബൈജു സഞ്ചരിച്ച കാർ അതുവഴിപോകുകയായിരുന്ന ഇരുചക്ര വാഹന യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു. രാത്രി 11.45ഓടെ വെള്ളയമ്ബലത്ത് നിന്നും പോലീസ് ഹെഡ്‌ക്വാർട്ടേഴ്‌സ് ഭാഗത്ത് സ്വന്തം വീട്ടിലേക്ക് മകള്‍ക്കൊപ്പം പോകുകയായിരുന്നു ബൈജു. ഇതിനിടെ കവടിയാർ ഭാഗത്ത്നിന്നും വന്ന സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചു. റോഡ് പണിയെ തുടർന്ന് ബാരിക്കേഡ് അടക്കം വച്ചിരുന്നത് കണ്ട് വാഹനം തിരിക്കാൻ ശ്രമിക്കവെയാണ് അപകടം ഉണ്ടായത്. കാർ ആദ്യം ട്രാഫിക് ഐലന്റിലെ പോസ്റ്റിലും തുടർന്ന് തൊട്ടടുത്ത് മറ്റൊരു പോസ്‌റ്റിലും ഇടിക്കുകയായിരുന്നു,.
അപകടത്തിന് പിന്നാലെ കണ്‍ട്രോള്‍ റൂമില്‍നിന്നും പോലീസെത്തി പരിക്കേറ്റ യുവാവിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയതോടെ ബൈജുവിനെയും മകളെയും മ്യൂസിയം പോലീസ് സ്റ്റേഷനിലെത്തിച്ചു. ഇതിനിടെ നടൻ പൊലീസുമായും നാട്ടുകാരുമായും അപകടത്തിന്റെ പേരില്‍ തർക്കിച്ചു. അപകടമുണ്ടാക്കിയതിന് പിന്നാലെ വൈദ്യപരിശോധനയ്‌ക്കായി ആശുപത്രിയില്‍ എത്തിച്ച ബൈജുവിന്റെ രക്തസാമ്ബിള്‍ ശേഖരിക്കാൻ കഴിഞ്ഞില്ല. നടൻ തയ്യാറാകാത്തതിനെ തുടർന്നാണിത്. ഇതോടെ പരിശോധനാ സമയത്ത് മദ്യത്തിന്റെ രൂക്ഷഗന്ധമുണ്ടായിരുന്നു എന്നാണ് ഡോക്‌ടർ നല്‍കിയ റിപ്പോർട്ട്. സംഭവത്തില്‍ നടനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനകം വിവിധ വകുപ്പനുസരിച്ച് കേസെടുത്തിട്ടുണ്ട്.