കൊച്ചി: നടൻ മുകേഷ് ഉൾപ്പെടെയുള്ളവർക്കെതിരെ ലൈംഗിക പീഡന പരാതി നൽകാനൊരുങ്ങി നടി മിനു മുനീർ. മുകേഷിന് പുറമേ ജയസൂര്യ മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരെയും 2 പ്രൊഡക്ഷൻ കൺട്രോളർമാർക്കെതിരെയും ലോയേഴ്സ് കോൺഗ്രസ് നേതാവ് ചന്ദ്രശേഖരനെതിരെയും നടി പരാതി നൽകും. സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് ഇ-മെയിൽ മുഖേന പരാതി നൽകാനാണ് ആലോചന. കഴിഞ്ഞ ദിവസം അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥർ മിനുവിനെ ബന്ധപ്പെട്ടിരുന്നു. പരാതിയുമായി മുന്നോട്ടു പോകുമെന്ന് മിനു അന്വേഷണസംഘത്തെ അറിയിക്കുകയായിരുന്നു. നടൻമാരായ മുകേഷിനും ജയസൂര്യയ്ക്കുമെതിരെയാണ് ഗുരുതര ആരോപണവുമായി നടി മിനു മുനീർ രംഗത്തെത്തിയത്.
മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചുവെന്ന് നടി മിനു മുനീർ പറഞ്ഞു. സഹകരിച്ചാൽ ഗുണമുണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞു. താൻ എതിർത്തതോടെ അവസരങ്ങൾ നിഷേധിക്കുകയായിരുന്നു. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റിലായിരുന്നു ജയസൂര്യയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായത്. അപ്രതീക്ഷിതമായി പിന്നിൽനിന്ന് കെട്ടിപ്പിടിച്ചശേഷമാണ് ശാരീരികമായി ജയസൂര്യ ഉപദ്രവിച്ചതെന്ന് മിനു മുനീർ പറഞ്ഞു.