ബെംഗളൂരു: സ്വർണ്ണം വാങ്ങുന്നതിനായി ഹവാല പണം ഉപയോഗിച്ചതായി കന്നഡ നടി രന്യ റാവുവിന്റെ വെളിപ്പെടുത്തൽ. നടി ഇക്കാര്യം സമ്മതിച്ചതായി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) ആണ് ചൊവ്വാഴ്ച കോടതിയെ അറിയിച്ചത്. ബെംഗളൂരു വിമാനത്താവളത്തിൽ 14 കിലോ സ്വർണം കടത്തുന്നതിനിടെയാണ് നടി രന്യ റാവു പിടിയിലാകുന്നത്. രന്യയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഡിആർഐക്കായി ഹജരായ അഭിഭാഷകൻ മധു റാവുവാണ് കോടതിയെ ഇക്കാര്യങ്ങളറിയിച്ചത്. നടിക്കെതിരെ ജുഡീഷ്യൽ അന്വേഷണം ആരംഭിക്കാൻ അധികൃതർ നോട്ടീസ് നൽകിയതായി അദ്ദേഹം പറഞ്ഞു.
സാമ്പത്തിക ക്രമക്കേടുകളുടെ വ്യാപ്തിയും നിയമ ലംഘനങ്ങളുടെ സാധ്യതയും കണ്ടെത്തുകയാണ് അന്വേഷണത്തിന്റെ ലക്ഷ്യമെന്നും മധു റാവു കോടതിയെ അറിയിച്ചു.കീഴ്‌ക്കോടതിയും സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയും നേരത്തേ രന്യ റാവുവിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസിൽ എൻഫോഴ്മെന്റ് ഡയറക്ടറേറ്റും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും കൂടുതൽ അന്വേഷണത്തിലേക്ക് കടന്നിരുന്നു. നിരന്തരമായ അന്താരാഷ്ട്ര യാത്രകൾ, സംശയകരമായ പണമിടപാടുകൾ, ഹവാല ബന്ധം എന്നിവയെല്ലാം വിശദമായി പരിശോധിച്ചിരുന്നു. രന്യയുടെ വളർത്തച്ഛനായ കർണാടക ഡിജിപി രാമചന്ദ്ര റാവുവിനെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.
ഉദ്യോഗസ്ഥരെ സ്വാധീനിക്കാനോ സ്വർണക്കടത്ത് സുഗമമാക്കാനോ ഇദ്ദേഹത്തിന്റെ സ്വാധീനം ഉപയോഗപ്പെടുത്തിയിരുന്നോ എന്നതുൾപ്പടെ അന്വേഷിക്കുന്നുണ്ട്. 2023-നും 2025-നും ഇടയിൽ 52 തവണ രന്യ ദുബായ് യാത്ര നടത്തിയിട്ടുണ്ടെന്നും നേരത്തേ കണ്ടെത്തിയിരുന്നു. ഇതിൽ 45 എണ്ണം ഒറ്റ ദിവസത്തേക്ക് മാത്രം നടത്തിയ യാത്രകളാണ്. 2025 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ബെംഗളൂരു, ഗോവ, മുംബൈ വഴി 27 സന്ദർശനങ്ങളാണ് നടത്തിയത്. 45 തവണ തനിച്ച് ഇത്തരത്തിൽ യാത്ര ചെയ്തത് സ്വർണക്കടത്ത് സംഘവുമായുള്ള രന്യയുടെ അടുത്ത ബന്ധത്തിലേക്കാണ് വിരൽചൂണ്ടുന്നത്.
രന്യയും കേസിൽ അറസ്റ്റിലായ സുഹൃത്ത് തരുൺ രാജുവും ദുബായിലേക്ക് 26 യാത്രകൾ നടത്തിയതിന് തെളിവുകൾ ഉണ്ടെന്ന് കോടതി നടപടിക്കിടെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് നേരത്തേ അവകാശപ്പെട്ടിരുന്നു. രാവിലെ പുറപ്പെട്ട് വൈകീട്ടോടെ തിരിച്ചെത്തുന്നതായിരുന്നു ഇവരുടെ യാത്രകൾ. ഇതും സംശയം ഉണ്ടാക്കുന്നതാണ്.കള്ളപ്പണം വെളുപ്പിക്കുന്നതിനായി, 2023-ൽ ദുബായിൽ വീര ഡയമണ്ട്സ് ട്രേഡിങ് എന്ന സ്ഥാപനം രന്യ രജിസ്റ്റർ ചെയ്തുവെന്ന ആരോപണവും പുറത്തുവന്നിരുന്നു. നടനും ബിസിനസുകാരനുമായ തരുൺ രാജുവാണ് ഇതിലെ പങ്കാളിയെന്നാണ് റിപ്പോർട്ട്. 2022-ൽ ബെംഗളൂരുവിൽ ബയോ എൻഹോ ഇന്ത്യ എന്ന സ്ഥാപനവും ഇവർ സ്ഥാപിച്ചു. പിന്നീട് ഇതിനെ സിറോഡ ഇന്ത്യ എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഒന്നിലധികം ബിസിനസ് സംരംഭങ്ങൾ ആരംഭിച്ചത് ഇവരുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് സംശയമുണ്ടാക്കുന്നതാണ്.
രന്യയുടെ അക്കൗണ്ടുകളിലേക്കു വന്ന പണം പിന്നീട് സ്വർണക്കടത്തുമായി ബന്ധപ്പെട്ട അജ്ഞാത സ്രോതസ്സുകളിലേക്ക് വഴിതിരിച്ചുവിട്ടെന്ന് സംശയിക്കുന്നതിനാൽ അന്വേഷണ ഏജൻസികൾ സാമ്പത്തിക രേഖകൾ പരിശോധിച്ചുവരികയാണ്. നിയമവിരുദ്ധമായി ഉണ്ടാക്കിയ സമ്പാദ്യങ്ങൾ നിയമാനുസൃതമാക്കാൻ രന്യയുടെ ബിസിനസ് സംരംഭങ്ങൾ ഉപയോഗിച്ചിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്.