ഡൽഹി ; അദാനി – രാഹുൽ ഗാന്ധി അയോഗ്യതാ വിഷയങ്ങളിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ദമാകും. രണ്ട് വിഷയങ്ങളിലും സഭ നിർത്തി വച്ച് ചർച്ച വേണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്. അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി ലഭിച്ചില്ലെങ്കിൽ സഭയിൽ കഴിഞ്ഞ ദിവസത്തെ പോലെ പ്രതിപക്ഷം പ്രതിഷേധിയ്ക്കും. ഇന്നലെ നടുത്തളത്തിലിറങ്ങി യായിരുന്നു പ്രതിപക്ഷ പ്രതിഷേധം.
അതേസമയം പേപ്പർ ചിന്തി അദ്ധ്യക്ഷ പീഠത്തിലേക്കെറിഞ്ഞ കോൺഗ്രസ് അംഗങ്ങൾക്കെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കും എന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട അച്ചടക്ക നടപടി നിർദ്ദേശം, സർക്കാർ പ്രമേയമായി അവതരിപ്പിച്ചേക്കും. സഭാ സമ്മേളനത്തിന് മുൻപ് പ്രതിപക്ഷ പാർട്ടികളുടെ യോഗവും പ്രതിഷേധവും ഇന്നും ഉണ്ടാകും. രാഹുൽ ഗാന്ധി ഔദ്യോഗിക വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ ഹൗസിംഗ് കമ്മിറ്റി നോട്ടീസ് നൽകിയിരുന്നു. എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനെത്തുടർന്നാണ് ഔദ്യോഗിക വസതി ഒഴിയാൻ ആവശ്യപ്പെട്ടിരിക്കുന്നത്. 2004 മുതൽ രാഹുൽ ഗാന്ധി താമസിച്ചുവരുന്ന വസതിയായ തുഗ്ളക് ലൈൻ 12ാം നമ്പർ വസതി ഒഴിയാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
അതേസമയം, സിപിഎമ്മിന്റെ പിന്തുണ രാഹുൽ ഗാന്ധിക്കല്ലെന്നും അദ്ദേഹത്തെ അയോഗ്യനാക്കിയ നടപടിക്ക് എതിരെയാണ് തങ്ങൾ സംസാരിക്കുന്നതെന്നും വ്യക്തമാക്കി സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. കേന്ദ്ര സർക്കാരിന് വിമർശനങ്ങളോടുള്ള അസഹിഷ്ണുതയുടെ തെളിവാണ് രാഹുൽ ഗാന്ധിക്കെതിരായ നടപടി. സർക്കാരിന് പല വിഷയങ്ങളിലും പലതും ഒളിക്കാനുണ്ട്. ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിന് പകരം, ഭരണപക്ഷം തന്നെ പാർലമെന്റ് തടസ്സപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.