പത്തനംതിട്ട : 12കാരിയെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും. കൂടൽ അതിരുങ്കൽ അഞ്ചുമുക്ക് പറങ്കാംതോട്ടത്തിൽ ഗീവർഗീസ് തോമസിനെയാണ് (അനിയൻ കുഞ്ഞ്- 42) പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഒന്ന് ജഡ്ജി ജി.പി.ജയകൃഷ്ണൻ ശിക്ഷിച്ചത്. പട്ടിക ജാതി, പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമത്തിലെ വകുപ്പ് പ്രകാരമാണ് ശിക്ഷ. ഗുരുതര പരിക്ക് ഏൽപ്പിച്ചതിന് അഞ്ചു വർഷം കഠിന തടവും 50,000 രൂപയും വീട്ടിൽ അതിക്രമിച്ചു കടന്നതിനു മൂന്നു വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷിച്ചു. ശിക്ഷ ഒരുമിച്ചു അനുഭവിച്ചാൽ മതി.
പിഴത്തുക കുട്ടിക്ക് നൽകാനും അടച്ചില്ലെങ്കിൽ വസ്തുക്കളിൽനിന്നു കണ്ടുകെട്ടി നൽകാൻ നടപടി സ്വീകരിക്കാനും കോടതി ഉത്തരവായി. മദ്യപിച്ച് ബഹളമുണ്ടാക്കുന്ന കാര്യം പോലീസിൽ വിളിച്ച് അറിയിക്കുമെന്ന് പറഞ്ഞതിന് അയൽവാസി മേടക്കര വീട്ടിൽ പ്രിയ ദിലീപിനെ വെട്ടുകത്തിയുമായി ഗീവർഗീസ് തോമസ് ആക്രമിക്കുകയായിരുന്നു. പ്രിയയുടെ കഴുത്തിന് വെട്ടാൻ ശ്രമിച്ചപ്പോൾ ഒപ്പമുണ്ടായിരുന്ന 12 കാരിയായ മകൾ കൈകൾ കൊണ്ട് തടഞ്ഞു. കുട്ടിയുടെ കൈകൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രോസിക്യൂട്ടർമാരായ ടി. ഹരികൃഷ്ണൻ, ഹരി ശങ്കർ പ്രസാദ് എന്നിവർ കോടതിയിൽ ഹാജരായി.