പത്തനംതിട്ട : അടൂര്‍ മണക്കാലയില്‍ യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച രണ്ടുപേരെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. അടൂർ മണക്കാല ചിറ്റാണി മുക്ക് കൊച്ചു പുത്തൻവീട്ടിൽ ഷെബിൻ തമ്പിക്ക് (27) കുത്തേറ്റ സംഭവത്തിൽ പിറവന്തൂർ കറവൂർ പെരുന്തോഴി കു ടമുക്ക് പുരുഷ മംഗലത്ത് വീട്ടിൽ രാഹുൽ (കണ്ണൻ27 ), സുഹൃത്ത് കൊടുമൺ ഇടത്തിട്ട ഐക്കരേത്ത് ഈറ മുരുപ്പേൽ സുബിൻ (25) എന്നിവരെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ 30ന് വൈകിട്ട് ആറിന് മണക്കാല ജനശക്ത നഗറിൽ വെച്ചായിരുന്നു സംഭവം. രാഹുലിന്റെ അടുത്ത സുഹൃത്തായിരുന്നു ഷെബിൻ. സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കവും കുടുംബപരമായ പ്രശ്നങ്ങളും ആണ് കത്തിക്കുത്തിൽ എത്തിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി. ഷെബിന്റെ മുതുവിലാണ് കുത്തേറ്റത്.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ഇയാൾ. വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തതത് അറിഞ്ഞ പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. അന്വേഷണം വ്യാപിപ്പിച്ചതിനെ തുടർന്ന് ഞായറാഴ്ച പുലർച്ചെ പ്രതികൾ സഞ്ചരിച്ച വാഹനം പോലീസ് കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് തിങ്കളാഴ്ച രാവിലെയോടെ പ്രതികളെ പിടികൂടുകയും ആയിരുന്നു. അടൂർ ഡിവൈഎസ്പി ആർ ജയരാജിന്റെ നിർദ്ദേശാനുസരണം അടൂർ പോലീസ് ഇൻസ്പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ എം.മനീഷ്, സിപിഒ മാരായ ആർ കെ സൂരജ്, ശ്യാംകുമാർ, എസ് അൻസാജു എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു