ശബരിമല : പ്രത്യേകമായി ഒരു പരിഗണനയും നല്‍കരുതെന്ന് ഹൈക്കോടതി വിമർശനത്തിന് പിന്നാലെ വ്യവസായി സുനില്‍ സ്വാമി ശബരിമലയില്‍ നിന്ന് ഇറങ്ങി. മറ്റ് ഭക്തർക്ക് ലഭിക്കാത്ത സൗകര്യങ്ങള്‍ സുനില്‍ സ്വാമിക്ക് ശബരിമലയില്‍ ലഭിക്കാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. ശബരിമലയിലെ ഡോണർ ഹൗസായ സഹ്യാദ്രി പില്‍ഗ്രിം സെന്ററിലെ 401ാം മുറി 10 വർഷമായി സുനില്‍ സ്വാമി മാത്രം ഉപയോഗിക്കുന്നത് എങ്ങനെയാണെന്ന് ചോദിച്ചിരുന്നു. സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തതാണ്. കോടതി പരമാർശം വന്ന ഉടൻ തന്നെ സുനില്‍ സ്വാമി സന്നിധാനത്ത് നിന്നും മടങ്ങി. ഡോളിയിലാണ് പമ്പയിലെത്തിയത്. 40 വർഷമായി തുടർച്ചയായി ശബരിമലയിൽ നടതുറക്കുന്ന നാള്‍ മുതല്‍ അടക്കുന്നത് വരെയും എല്ലാ ദിവസത്തെ പൂജകളിലും സുനില്‍ സ്വാമി പങ്കെടുക്കുന്നുണ്ട്.
വിർച്വല്‍ ക്യൂ വഴി മാത്രമാണ് ഭക്തർക്ക് സന്നിധാനത്തേക്ക് പ്രവേശനമുള്ളത്. സുനില്‍ സ്വാമിക്കും ഈ രീതിയില്‍ പ്രവേശനം അനുവദിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കി. ഡോണർ റൂമുകളില്‍ ഒരു സീസണില്‍ അഞ്ച് ദിവസം ആ മുറിയില്‍ സൗജന്യമായി താമസിക്കാനും പത്ത് ദിവസം വാടക നല്‍കി താമസിക്കാനും അനുവാദമുണ്ട്. എന്നാല്‍ വർഷങ്ങളോളം അത് കൈവശം വെയ്‌ക്കാൻ കഴിയില്ല. ഇതാണ് സുനില്‍ സ്വാമി ലംഘിച്ചതെന്ന് കോടതി വിലയിരുത്തി. ശബരിമലയുമായി ബന്ധപ്പെട്ട സുനില്‍ സ്വാമിയുടെ ഇടപെടലുകള്‍ വർഷങ്ങള്‍ക്ക് മുൻപ് തന്നെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. മാസങ്ങളായി ഇവ കോടതി പരിശോധിച്ചുവരികയുമായിരുന്നു. വിവിധ വകുപ്പുകളില്‍ നിന്ന് ഇത് സംബന്ധിച്ച് റിപ്പോർട്ട് തേടുകയും അവ പരിശോധിക്കുകയും ചെയ്ത ശേഷമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.