റാന്നി: വാര്‍ത്തകള്‍ക്ക് പിന്നാലെ അപകടാവസ്ഥയിലായിരുന്ന റോഡിന്‍റെ സംരക്ഷണ ഭിത്തി പുനര്‍നിര്‍മ്മിച്ചു ക്രെയിന്‍ ഉടമ.”പത്തനംതിട്ട മീഡിയ” വാര്‍ത്തയെ തുടര്‍ന്ന് റാന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആര്‍ പ്രകാശിന്‍റെ ഇടപെടലിലാണ് ഭിത്തി നിര്‍മ്മാണം നടന്നത്. ബ്ലോക്കുപടി -തോട്ടമൺ – പെരുമ്പുഴ റോഡിൽ ബ്ലോക്കുപടിയിൽ റോഡിന്‍റെ തുടക്കത്തിലെ വയലിലേക്ക് ഇടിഞ്ഞു കിടന്ന സംരക്ഷണ ഭിത്തിയാണ് നിര്‍മ്മിച്ചത്. കഴിഞ്ഞ മാസം കൂറ്റന്‍ മരവുമായി വന്ന ക്രെയിന്‍ ഇവിടെ മറിഞ്ഞതോടാണ് വയലിനോടു ചേര്‍ന്ന തിട്ടല്‍ ഇടിഞ്ഞത്. ഇതോടെ റോഡ് വളരെ അപകടാവസ്ഥയിൽ ആയി. നിരവധി സ്കൂൾ ബസുകളും മറ്റു വാഹനങ്ങളുമാണ് ഈ ഭാഗത്ത് കൂടി നിത്യവും യാത്ര ചെയ്തിരുന്നത്. കോഴഞ്ചേരി-ബ്ലോക്കുപടി റോഡില്‍ നിന്നും ഈ ഭാഗത്തേക്ക് സ്കൂള്‍ ബസുകള്‍ തിരിഞ്ഞു കയറുന്നത് ഇടിഞ്ഞ തിട്ടലിന് സമീപത്തു കൂടിയായിരുന്നു.
വർഷങ്ങളായി പഞ്ചായത്തില്‍ നിന്നും പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് അതിര്‍ത്തി തിരിച്ച് കല്ലിട്ട രാമപുരം ക്ഷേത്രംപടി- ബ്ലോക്കുപടി ബൈപ്പാസ് റോഡാണിത്. സാങ്കേതിക കാരണങ്ങളാല്‍ നിര്‍മ്മാണ ജോലികള്‍ വൈകുന്നതു കാരണം ഇടിഞ്ഞ സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണവും മുടങ്ങുകയായിരുന്നു. അടിയന്തരമായി ഇവിടെ സംരക്ഷണ ഭിത്തി നിര്‍മ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായതിനു പിന്നാലെ സംഭവം വാര്‍ത്തയായതോടെയാണ് ഭിത്തിയുടെ നിര്‍മ്മാണം നടത്തിയത്. പൊതുമരാമത്ത് വകുപ്പ് ഇടപെടാന്‍ തയ്യാറാകാതെ വന്നതോടെ റാന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പോലീസ് സഹായത്തോടെ നടത്തിയ ഇടപെടലാണ് ഭിത്തി കെട്ടാന്‍ കാരണം. വയലില്‍ മറിഞ്ഞ ക്രെയിന്‍റെ ഉടമസ്ഥനാണ് സംരക്ഷണ ഭിത്തി പുനര്‍നിര്‍മ്മിച്ചത്. എന്നാല്‍ വളരെ പെട്ടെന്ന് ഇടിയുന്ന തരത്തിലുള്ള നിര്‍മ്മാണമാണ് ഇവിടെ നടത്തിയതെന്ന് നാട്ടുകാര്‍ ആരോപണം ഉന്നയിക്കുന്നുണ്ട്.