ചെന്നെ : ഒരുവശത്ത് വിജയുടെ രാഷ്ട്രീയ പ്രവേശന ചര്‍ച്ചകള്‍ സജീവമായികൊണ്ടിരിക്കുകയാണ്. എന്നാൽ മറുവശത്ത് പുതിയ നീക്കവുമായി മുന്നോട്ട് പോകുന്ന തിരക്കിലാണ് താരം. കഴിഞ്ഞ ദിവസം ചെന്നൈ പനയൂരിലുള്ള താരത്തിന്റെ ഫാമില്‍ വെച്ച് ആരാധക സംഘടനയായ മക്കള്‍ ഇയക്കം പ്രവര്‍ത്തകരുമായി വിജയ് കൂടിക്കാഴ്ച നടത്തി. ഇതിനു പിന്നാലെ തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലും മക്കള്‍ ഇയക്കത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി രാത്രികാല പഠന കേന്ദ്രം (ഇരവുനേര പാഠശാലൈ) ആരംഭിക്കാൻ തുടക്കമിടുകയുമായിരുന്നു. എന്നാൽ ഇപ്പോഴിതാ വിദ്യാര്‍ത്ഥികള്‍ക്ക് പിന്നാലെ കര്‍ഷകരെയും ചേർത്തുപിടിക്കുകയാണ് താരം.
ആരാധക സംഘടനയായ ദളപതി വിജയ് മക്കൾ ഇയക്കം മുഖേന കർഷകർക്ക് ആടുകളെയും പശുക്കളെയും നൽകാനാണ് പുതിയ പദ്ധതി. തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലും പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ഇതിനു വേണ്ടി ഒരോ മണ്ഡലത്തില്‍ നിന്നും വിജയ് സംഘടനാ ഭാരവാഹികള്‍ അര്‍ഹരായ കര്‍ഷകരെ കണ്ടെത്താൻ വിജയ് നിര്‍ദ്ദേശം നൽകി. കഴിഞ്ഞ ദിവസം നിര്‍ധന കുട്ടികൾക്ക് സായാഹ്ന ക്ലാസ്സ് തുടങ്ങാനും വിജയ് തുടക്കമിട്ടു. തമിഴ്നാടിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്ന കെ.കാമരാജിന്റെ ജന്മവാര്‍ഷിക ദിനമായ ജൂലൈ 15ന് പദ്ധതി തുടക്കം കുറിക്കാനാണ് വിജയ് തീരുമാനിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്തിടെ പത്ത്, പന്ത്രണ്ട് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ മക്കള്‍ ഇയക്കം സംഘടിപ്പിച്ച പരിപാടിയില്‍ അംബേദ്കരെയും പെരിയാറിനെയും കാമരാജിനെയും പോലുള്ള നേതാക്കളെക്കുറിച്ച് കൂടുതല്‍ പഠിക്കണമെന്ന് വിജയ് പറഞ്ഞിരുന്നു.