കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവതി പീഡനത്തിനിരയായ സംഭവത്തിൽ താൽക്കാലിക ജീവനക്കാരിക്കെതിരെ ഇന്ന് മെഡിക്കൽ കോളേജ് പോലീസ് കേസെടുക്കും. യുവതിയെ മൊഴിമാറ്റാൻ പ്രേരിപ്പിച്ചതിനാണ് ജീവനക്കാരിയായ ദീപക്കെതിരെ കേസെടക്കുന്നത്. കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്യപ്പെട്ട നഴ്സിംഗ് അസിസ്റ്റന്റ് അടക്കം അഞ്ച് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. കേസ് പിൻവലിക്കാൻ സമ്മർദവും ഭീഷണിയും ഉണ്ടെന്ന് അതിജീവിത കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഇത് സംബന്ധിച്ച് സൂപ്രണ്ടിന് പരാതിയും നൽകി. ഇതോടെ അതിജീവിതയെ സമ്മർദപ്പെടുത്തിയ ജീവനക്കാരുടെ പേരും തസ്തികയും വ്യക്തമാക്കി സൂപ്രണ്ട് സർക്കുലർ ഇറക്കി. തുടർന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ നടപടിയും സ്വീകരിക്കുകയായിരുന്നു. നിലവിൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു, മൊഴിമാറ്റാൻ പ്രേരിപ്പിച്ചു എന്നിവയാണ് പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ. കേസിൽ അറസ്റ്റിലായ പ്രതി വടകര സ്വദേശി കെ. ശശീന്ദ്രൻ റിമാൻഡിൽ ആണ്.