നമ്മുടെ തൊടിയിലും വളർന്നു നിൽക്കുന്ന മണത്തക്കാളിയുടെ ഇലകൾക്ക് കരളിലുണ്ടാകുന്ന അർബുദത്തെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് പഠനം. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി നടത്തിയ ഗവേഷണത്തിലാണ് മണത്തക്കാളിച്ചെടിയില്‍ അടങ്ങിയിരിക്കുന്ന സംയുക്തം കരള്‍ അര്‍ബുദത്തിനെതിരെ ഫലപ്രദമെന്ന് കണ്ടുപിടിച്ചിട്ടുള്ളത്. ആര്‍.ജി.സി.ബിയിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. റൂബി ജോണ്‍ ആന്റോയും വിദ്യാര്‍ഥിനിയായ ഡോ. ലക്ഷ്മി ആര്‍. നാഥുമാണ് കണ്ടുപിടിത്തം നടത്തിയത്.
പേറ്റന്റ് നേടിയ സാങ്കേതികവിദ്യ അമേരിക്കന്‍ മരുന്നു കമ്പനിയായ ക്യുബയോമെഡ് വാങ്ങി. ഒക്ലഹോമ മെഡിക്കല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ (ഒ.എം.ആര്‍.എഫ്.) വഴിയാണ് സാങ്കേതിക കൈമാറ്റം നടത്തിയത്. പഠനത്തിന് അമേരിക്കയുടെ എഫ്.ഡിഎയില്‍ നിന്ന് ഓര്‍ഫന്‍ ഡ്രഗ് എന്ന അംഗീകാരം ലഭിച്ചു. കരള്‍ അര്‍ബുദ ചികിത്സക്ക് എഫ്.ഡി.എ. അംഗീകാരമുള്ള ഒരു മരുന്നു മാത്രമേ നിലവിലുള്ളൂവെന്ന് ഡോ. റൂബി പറഞ്ഞു. നേച്ചര്‍ ഗ്രൂപ്പ് ഓഫ് ജേണലിലൊന്നായ സയന്റിഫിക് റിപ്പോര്‍ട്ട്സിലാണ് ഗവേഷണപ്രബന്ധം പ്രസിദ്ധീകരിച്ചത്.