തിരുവനന്തപുരം : ശമ്പള പരിഷ്കരണം നടപ്പാക്കാത്തതുള്‍പ്പെടെയുള്ള പ്രശ്നങ്ങളുയർത്തി സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് കോളജ് അധ്യാപകർ സമരത്തിലേക്ക്. 2016 ല്‍ നടപ്പാക്കേണ്ട ശമ്പള പരിഷ്കരണമാണ് വൈകുന്നത്. പിജി വെയിറ്റേജ് എടുത്തുകളഞ്ഞത്, ഗവേഷണ ആനുകൂല്യം ഒഴിവാക്കിയത് എന്നിവയും അധ്യാപകർ ഉന്നയിക്കുന്നു. പത്ത് വർഷത്തിലൊരിക്കലാണ് യുജിസി കോളജ് അധ്യാപകരുടെ ശമ്പളം പരിഷ്കരിക്കുന്നത്. 2006 ന് ശേഷം 2016 ലാണ് ശമ്പളം പരിഷ്കരിച്ചത്. എന്നാല്‍ എട്ടോളം ഉത്തരവുകള്‍ പുറത്തിറക്കിയല്ലാതെ ഇതുവരെ ശമ്പളം പരിഷ്കരണം നടപ്പാക്കിയില്ല.
പിജി വെയിറ്റേജ് ഒഴിക്കായതിലുടെയും ഏകാധ്യാപക ഡിപ്പാർട്ട്മെന്‍റിലും 16 മണിക്കൂർ കർശനമാക്കിയതിലൂടെയും കോളജുകളില്‍ സ്ഥിരഅധ്യാപകരുടെ സാന്നിധ്യമാണ് കുറച്ചതെന്നും അധ്യാപകർക്ക് പരാതിയുണ്ട്. ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിന് അധ്യാപകർക്ക് നല്‍കിയിരുന്ന മൂന്നു വർഷത്തെ ശമ്പളത്തോടെയുള്ള അവധി നിർത്തലാക്കിയതുള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ വകുപ്പിലെ പല തീരുമാനങ്ങളും അധ്യാപകർക്ക് തിരിച്ചടിയാണെന്നും ആക്ഷേപമുണ്ട്. 27 ന് സെക്രട്ടറിയേറ്റ് ധർണ ഉള്‍പ്പെടെ പ്രത്യക്ഷ സമരപരിപാടികളിലേക്ക് പോകാനാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ തീരുമാനം