തിരുവനന്തപുരം : എയര്‍പോര്‍ട്ട് പീഡന കേസ് പ്രതി മധുസൂദന റാവു തുമ്പ പോലീസ് സ്റ്റേഷനില്‍ ഹാജരായി. സഹപ്രവര്‍ത്തക നല്‍കിയ പരാതിയിലെടുത്ത കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചശേഷം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ മുന്‍ ഉദ്യോഗസ്ഥന്‍ ആയിരുന്നു മധുസൂദന റാവു. ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ ആയിരുന്ന ജി.മധുസൂദന റാവുവിന്റെ മൊബൈല്‍ ഫോണ്‍ അടക്കം അന്വേഷണവുമായി ബന്ധപ്പെട്ട ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പോലീസിന് കൈമാറണമെന്നും നിര്‍ദ്ദേശമുണ്ട്. ജനുവരി 31വരെ രാവിലെ 9 മണി മുതല്‍ അന്വേഷണസംഘത്തിന് പ്രതിയെ ചോദ്യം ചെയ്യാം. എയര്‍പോര്‍ട്ട് ജീവനക്കാരി നല്‍കിയ പരാതിയില്‍ തുമ്പ പോലീസാണ് മധുസൂദന ഗിരി റാവുവിനെതിരെ കേസെടുത്തത്. അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുത്ത ശേഷം ചില ഏജന്‍സികള്‍ വഴി താല്‍ക്കാലികമായി ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിരുന്നു. അത്തരത്തില്‍ ജോലിക്കെടുത്ത ഒരു ഉദ്യോഗസ്ഥയെ മധുസൂദന ഗിരിയുടെ പിഎ ആയി നിയോഗിച്ചിരുന്നു. ഇവരാണ് പരാതിക്കാരി.
ഈ മാസം നാലാം തീയതി തന്നെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പോലീസിനൊപ്പം അദാനി ഗ്രൂപ്പിനും യുവതി പരാതി നല്‍കിയിരുന്നു. കേസെടുത്തതിന് പിന്നാലെ മധുസൂദന ഗിരി റാവുവിനെ അദാനി ഗ്രൂപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം വിമാനത്താവള ഡയറക്ടര്‍ക്ക് തുല്യമായ സ്ഥാനമാണ് ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍. സെക്കന്ദരാബാദ് എയര്‍പോര്‍ട്ടില്‍ നിന്ന് എയര്‍പോര്‍ട്ട് ഡയറക്ടറായി വിരമിച്ച ശേഷം അദാനി ഗ്രൂപ്പില്‍ ചേര്‍ന്നയാളാണ് മധുസൂദന ഗിരി. എയര്‍പോര്‍ട്ട് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചര്‍ച്ചകളില്‍ അദാനി ഗ്രൂപ്പ് ഉന്നതരോടൊപ്പം മധുസൂദന ഗിരിയും പങ്കെടുത്തിരുന്നു.
ബലാത്സംഗ പരാതിക്ക് പിന്നില്‍ ബ്ലാക്ക് മെയിലിംഗാണെന്നാണ് മധുസൂദന റാവുവിന്റെ വാദം. ഉഭയക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ് യുവതിയുമായുള്ളതെന്നും യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഫ്ളാറ്റില്‍ എത്തിയതെന്നുമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇയാള്‍ കോടതിയില്‍ വാദിച്ചത്. വാട്സ്‌ആപ്പ് ചാറ്റ് അടക്കമുള്ള തെളിവുകളും ഹൈക്കോടതിക്ക് കൈമാറിയിരുന്നു. പീഡനം നടന്നെന്ന് പറയുന്ന ജനുവരി നാലിന് ശേഷവും ദിവസങ്ങളോളം സൗഹൃദം തുടര്‍ന്നു. ബ്ലാക്ക് മെയിലിംഗിന് വഴങ്ങാത്തത് കൊണ്ടാണ് പോലീസില്‍ പരാതി നല്‍കിയതെന്നും റാവു ആരോപിച്ചിരുന്നു.