തിരുവനന്തപുരം: അല്‍ മുക്താദിര്‍ ജുവല്ലറിയുടെ പേരില്‍ തട്ടിപ്പിന് ഇരയായവര്‍ പണം തിരികെ ലഭിക്കാന്‍ നെട്ടോടമോടുന്നു. അതേസമയം കോടികള്‍ മുടക്കിയവര്‍ നാണക്കേട് ഭയന്ന് പ്രതികരിക്കാതെ ഇരിക്കുമ്പോള്‍ ചതിയില്‍ പെട്ട സാധാരണക്കാരാണ് പണം കിട്ടാന്‍ വേണ്ടി പലവഴികള്‍ തേടുന്നത്. അല്ലാഹുവിന്റെ ദീനിന്റെ പേരു പറഞ്ഞാണ് അല്‍ മുക്താദിര്‍ ഗ്രൂപ്പ് സ്ഥാപകന്‍ മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാം തട്ടിപ്പു നടത്തിത്. തട്ടിപ്പിന് ഇരയായവര്‍ പണം ലഭിക്കാൻ വേണ്ടി പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ്. പത്രങ്ങളില്‍ ലക്ഷങ്ങളുടെ പരസ്യം നല്‍കി നിക്ഷേപം സ്വീകരിച്ചു കൊണ്ടുള്ള തട്ടിപ്പാണ് അല്‍മുക്താദിര്‍ നടത്തിയത്. ലക്ഷങ്ങളും കോടികളും നിക്ഷേപിച്ചവര്‍ക്ക് വന്‍ ലാഭം വാഗ്ദാനം ചെയ്യുകയായിരുന്നു മന്‍സൂര്‍. ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതോടെ ജുവല്ലറികള്‍ അടച്ചിട്ടിരിക്കയാണ്. ഇതിനിടെ അല്‍ മുക്താദിര്‍ മുതലാളിയുടെ വീടു വളഞ്ഞ് ജനം പ്രതിഷേധിച്ചു. എന്നാല്‍ ഇത്തരമൊരു പ്രതിഷേധത്തെ കുറിച്ച് മാധ്യമങ്ങളിലെല്ലാം അറിയിച്ചിട്ടും അതെ കുറിച്ച് വാര്‍ത്ത കൊടുക്കാന്‍ മാധ്യമങ്ങള്‍ തയ്യാറായില്ല. പരസ്യക്കാരുടെ പിന്‍ബലത്തിലാണ് അല്‍ മുക്താദിറിന് എതിരായ വാര്‍ത്തയും മുങ്ങിയത്.
ഇന്ത്യന്‍ നാഷണല്‍ വ്യാപാരി വ്യവസായി കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബിനോയി ഷാനൂരിന്റെ നേതൃത്വത്തിലാണ് നിക്ഷേപ തട്ടിപ്പിന് ഇരയായവര്‍ അല്‍മുക്താദിര്‍ മുതലാളിയുടെ വീട് വളഞ്ഞത്. തിരുമലയിലുള്ള വസതിക്ക് മുന്നിലെത്തി പ്രതിഷേധിച്ചവരെ നേരിടാന്‍ പോലീസും സ്ഥലത്തുണ്ടായിരുന്നു. പണം കൊടുത്ത് വഞ്ചിക്കപ്പെട്ടവരാണ് പ്രാരാബ്ധങ്ങളുമായി മന്‍സൂറിന്റെ വീടിന് മുന്നിലെത്തിയത്. അല്‍ മുക്താദിറിന്റെ നിക്ഷേപമായി സ്വീകരിച്ച പണം തങ്ങള്‍ക്ക് തിരികെ വേണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. അനന്തുകൃഷണ്‌ന്റെ തട്ടിപ്പിന് പിന്നാലെ പോകുന്ന മാധ്യമങ്ങള്‍ അല്‍മുക്താദിര്‍ തട്ടിപ്പ് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ഷാനൂര്‍ ആരോപിച്ചു. തട്ടിപ്പിന് ഇരയായവരിൽ അടുത്ത ദിവസങ്ങളില്‍ പെണ്‍മക്കളുടെ വിവാഹം നടത്തേണ്ട രരക്ഷിതാക്കളുണ്ട്. ഇവര്‍ പണം ആവശ്യപ്പെട്ട് മന്‍സൂറിനെ പലവിധത്തില്‍ ബന്ധപ്പെട്ടിട്ടും തിരിഞ്ഞു നോക്കുന്നില്ല. കാസര്‍കോട് മുതല്‍ തിരുനന്തപുരം വരെയുള്ളവര്‍ ഈതട്ടിപ്പിന് ഇരകളായിട്ടുണ്ടെന്നും ഷാനൂര്‍ പറഞ്ഞു. തട്ടിപ്പിന് ഇരയായ 50തോളം വരുന്നവരുടെ വിവരങ്ങള്‍ തന്റെ പക്കലുണ്ടെന്നും ഷാനൂര്‍ പറയുന്നു.
ലാഭ വിഹിതം വാഗ്ദാനം നല്‍കിയ തട്ടിപ്പിന്റെ വ്യാപ്തി 2000 കോടിയാണ്. ആയിരം രൂപ കടം വാങ്ങിയാല്‍ കേസെടുക്കുന്ന പോലീസ് ഈ വിഷയത്തില്‍ കേസെടുക്കുന്നില്ലെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. നാട്ടില്‍ പ്രതിഷേധം ശക്തമാകുമ്പോഴും മന്‍സൂര്‍ പൊതുസമക്ഷത്തില്‍ എത്തിയിട്ടില്ല. ഇയാള്‍ ഇപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കും അറിയാത്ത അവസ്ഥയുണ്ട്. നേരത്തെ അല്‍ മുക്താദിര്‍ ജുവല്ലറിയില്‍ 380 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയിരുന്നു. ഇതോടെ ജുവല്ലറി കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്. കള്ളപ്പണം വെളുപ്പിക്കലും മണി ചെയിന്‍ മാതൃകയില്‍ പണം ശേഖരിക്കലും അടക്കം സര്‍വ്വ വിധത്തിലും സ്ഥാപനം തട്ടിപ്പു നടത്തിയെന്നാണ് ഇന്‍കംടാക്സ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിനിടെ ചില ഷോറൂമുകള്‍ തുറന്നപ്പോള്‍ ജുവല്ലറിയില്‍ സ്വര്‍ണത്തിന് പണം മുന്‍കൂറായി നല്‍കിയവര്‍ ഷോറൂമിലേക്ക് ഇരച്ചു കയറി പ്രതിഷേധിച്ചു. പെണ്‍മക്കളുടെ വിവാഹത്തിന് ഇരട്ടി സ്വര്‍ണം എന്ന ഓഫര്‍ അടക്കം വിശ്വസിച്ച് ലക്ഷങ്ങള്‍ മുടക്കിയവരാണ് ഇപ്പോള്‍ കടുത്ത പ്രതിസന്ധിയിലായത്.
ഇതിനിടെ തിരുവനന്തപുരം പഴവങ്ങാടിയിലുള്ള അല്‍മുക്താദിര്‍ ഷോറൂം തുറന്നത്. ഇതോടെ പണം മുടക്കിയിട്ടും സ്വര്‍ണം കിട്ടാത്തവര്‍ ഇരച്ചു കയറി. തങ്ങള്‍ മുടക്കിയ പണം തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ടു. ഇവരില്‍ ചിലരെടുത്ത വീഡിയോയും പുറത്തുവന്നിട്ടുണ്ട്. വീഡിയോ എടുത്തവരെ തടഞ്ഞു കൊണ്ട് ഭീഷണിപ്പെടുത്തുന്നതും കാണാം. ഇന്‍കം ടാക്‌സ് പരിശോധനയില്‍ പലവിധത്തിലുള്ള ക്രമക്കേടുകളാണ് കണ്ടെത്തിയത്. കള്ളപ്പണം വെളുപ്പിക്കലിന് മറയാക്കി സ്ഥാപനം പ്രവര്‍ത്തിച്ചു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 50 കോടി രൂപ വിദേശത്തേക്ക് കടത്തിയെന്നാണ് ഇന്‍കം ടാക്‌സ് കണ്ടെത്തല്‍. മണിചെയിന്‍ മാതൃകയിലാണ് കോടികള്‍ സ്ഥാപനം കൈപ്പറ്റിയത്. പഴയ സ്വര്‍ണം വാങ്ങുന്നതിന്റെ പേരലും വലിയ തട്ടിപ്പാണ് ജുവല്ലറി നടത്തിയത്. മൂന്ന് ലക്ഷത്തിന്റെ സ്വര്‍ണം വാങ്ങിയാല്‍ 30 ലക്ഷമെന്ന് കണക്കുണ്ടാക്കി കള്ളപ്പണം വെളുപ്പിക്കലാണ് നടന്നത്. ഇതിന് മുംബൈയിലുള്ള സ്ഥാപനത്തിന്റെ സഹായവും ജുവല്ലറിക്ക് ലഭിച്ചിട്ടുണ്ട്. ജുവല്ലറികളില്‍ നിന്നും പിടിച്ചെടുത്ത രേഖകള്‍ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കും.