പന്തളം : പന്തളം നഗരസഭയിൽ അഴിമതി ആരോപണം ഉന്നയിച്ച് കൗൺസിലിൽ ബഹളം. ചെയർപേഴ്‌സണെ പ്രതിപക്ഷ കൗൺസിലർമാർ ഉപരോധിച്ചു. പന്തളം നഗരസഭയിൽ കാർണിവിൽ നടത്തി ഓണാഘോഷം നടത്താൻ തീരുമാനിച്ചത് കേരള സർക്കാരിനോടുള്ള അവഹേളനവും പന്തളത്തിന് അപമാനമാണെന്ന് കൗൺസിലർമാർ ആരോപിച്ചു. വയനാട് ദുരന്തത്തിൽ സർക്കാർ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കേക്കുമുറിച്ച് ചെയർ പേഴ്‌സണും കൂട്ടരും ആഘോഷിച്ചിരുന്നു. വീണ്ടും പന്തളത്തെ അപമാനിക്കാനാണ് കൗൺസിൽ തീരുമാനമില്ലാതെ കാർണിവിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്നും കൺസിലർമാർ പറഞ്ഞു. കൗൺസിലിന്റെ നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം വിളിച്ചതോടെ കൗൺസിൽ പിരിച്ചുവിട്ടു. തുടർന്ന് ചെയർപേഴ്‌സണെ ഉപരോധിച്ചു.
പന്തളം സി.ഐ എത്തി കൗൺസിലർമാരെ അറസ്റ്റു ചെയ്തതോടെയാണ് സമരം അവസാനിച്ചത്. വനിതാ കൗൺസിലർമാർ ഉൾപ്പെടെ മദ്യപിച്ചാണ് എത്തിയതെന്ന സൂപ്രണ്ടിന്റെ പരാമർശം പിൻവലിക്കുന്നതു വരെ വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ലസിത നായർ, യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ആർ.വിജയകുമാർ എന്നിവർ പറഞ്ഞു. കൗൺസിലർമാരായ കെ.ആർ രവി.രാജേഷ് കുമാർ, പന്തളം മഹേഷ്, ശോഭനകുമാരി, രത്‌നമണി സുരേന്ദ്രൻ, ടി.കെ സതി, ഷെഫിൻ, ജുബ്ഖാൻ, അജിതകുമാരി, അംബികാ രാജേഷ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.