റാന്നി : കരിയംപ്ലാവ് സ്വദേശിയായ ഇരുപത്താറുകാരി റാന്നി താലൂക്ക് ആശുപത്രിയില്‍ മരണപ്പെട്ടത് ചികിത്സാ പിഴവു മൂലമെന്നാരോപണവുമായി മാതാവ് പെരുമ്പെട്ടി പോലീസില്‍ പരാതി നല്‍കി. കരിയംപ്ലാവ് അഴകത്താനില്‍ ശശി – ലീലാമ്മദാനിയേല്‍ ദമ്പതികളുടെ മകള്‍ വി.എസ് സാനിയമോള്‍ (20) ആണ് ആശുപത്രിയിലെത്തിയതിനു പിന്നാലെ മരണപ്പെട്ടത്. കഴിഞ്ഞ 26ന് രാത്രി പത്തുമണിയോടെ കൈക്കും കഴുത്തിനു പിറകിലുമായി വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ഡ്യൂട്ടി ഡോക്ടര്‍ പരിശോധിച്ചു മരുന്നു നല്‍കിയ ശേഷം നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് മൂന്നു മണിയോടെ ശ്വാസം മുട്ടല്‍ അനുഭവപ്പെടുകയും തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നു.
ആശുപത്രിയിൽ മകളോടൊപ്പം ഉണ്ടായിരുന്ന ബന്ധുവായ പാറക്കൽ വീട്ടിൽ ലില്ലിക്കുട്ടി പറഞ്ഞത് മകൾ മരണപെട്ടത് ഡ്യൂട്ടി ഡോക്ടറുടെയും നഴ്സുമാരുടെയും അനാസ്ഥകാരണമെന്നാണ്. നല്ല ചികിത്സ സംവിധാനങ്ങൾ ഉണ്ടായിട്ടും മകൾക്കു ആവശ്യമായ ചികിത്സ ഇവിടെ നിന്നും ലഭ്യമായിട്ടില്ല. ആശുപത്രി അധികാരികളിൽ നിന്നും ഉണ്ടായ ഈ അനാസ്ഥയിൽ പരാതി ഉണ്ടെന്നും അന്വേക്ഷിച്ചു വേണ്ട നിയമ നടപടികൾ സ്വീകരിക്കണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ രാത്രി രണ്ടു മണിയോടെ തുടര്‍ പരിശോധന നടത്തിയപ്പോള്‍ വേദന മാറിയതായി മരണപ്പെട്ട കുട്ടി പറഞ്ഞിരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ആശുപത്രി അധികൃതരുടെ നിര്‍ദേശപ്രകാരം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നു. സാനിയ റാന്നി സെന്റ് തോമസ് കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു.