കോട്ടയം : ഉത്സവ ആഘോഷങ്ങൾക്ക് ആനയെ എഴുന്നള്ളിക്കാൻ കർശന നിർദേശങ്ങളുമായി മൃഗസംരക്ഷണവകുപ്പ്. ആന ഉടമയുടെ ഡാറ്റ ബുക്കിന്റെ പകർപ്പ് ഓരോ എഴുന്നള്ളത്തിനുമുമ്പും ഹാജരാക്കണം. മൃഗസംരക്ഷണ-വനം വകുപ്പുകൾ പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകും. പകൽ 11 മണിക്കും ഉച്ചയ്ക്ക് 3.30 നും ഇടയിലുള്ള സമയം എഴുന്നള്ളിക്കാൻ പാടില്ല. ഒരു ദിവസം ആറുമണിക്കൂറിൽ കൂടുതൽ തുടർച്ചയായി എഴുന്നള്ളിപ്പ് അനുവദനീയമല്ല. പരമാവധി ഒരു ദിവസം രണ്ടു പ്രാവശ്യം നാലു മണിക്കൂർ വീതം എഴുന്നള്ളിപ്പിക്കാം. രാത്രി ഉപയോഗിച്ച ആനകളെ വീണ്ടും അടുത്ത പകൽ എഴുന്നള്ളിപ്പിക്കരുത്. ആനകൾ ഉൾപ്പെടുന്ന പുതിയ പൂരങ്ങൾക്ക് അനുവാദം നൽകില്ല. 2020 വരെ രജിസ്റ്റർ ചെയ്തവെയ്ക്കാണ് അനുമതി. എല്ലാവരും ആനകളിൽ നിന്ന് 3 മീറ്റർ മാറിനിൽക്കണം. ആനപ്പാപ്പാന്മാർ ഒഴികെ ആരും ആനകളെ സ്പർശിക്കാൻ പാടില്ല.
ആനകളെ ഉപയോഗിക്കുന്ന എല്ലാ ഉത്സവങ്ങളും ഉത്സവ കമ്മിറ്റി 72 മണിക്കൂർ സമയത്തേക്ക് 25 ലക്ഷം രൂപയ്ക്കെങ്കിലും ഇൻഷ്വർ ചെയ്യണം. പാപ്പാന്മാർ മദ്യപിച്ച് ജോലിക്കെത്തരുത്. പോലീസിന്റെ പരിശോധനയ്ക്ക് വിധേയരാകണം. ആനകളെ ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകുമ്പോൾ ഡി എഫ് ഒ മാരിൽ നിന്നും വാഹന പെർമിറ്റ് എടുത്തിരിക്കണം. 25 വർഷം മുമ്പ് ആചാരപ്രകാരം നടത്തിയിട്ടുള്ള ആനയോളം മാത്രമേ ഇനി അനുവദിക്കൂ. തലപ്പൊക്കമത്സരം പോലെയുള്ള ചടങ്ങുകൾ അനുവദിക്കില്ല. 15 ൽ കൂടുതൽ ആനകളെ പങ്കെടുപ്പിക്കുന്ന ഉത്സവങ്ങൾ നടത്താൻ മതിയായ സ്ഥലമുണ്ട് എന്ന് ഉറപ്പാക്കണം.