ദില്ലി: മരിച്ചവരുടെ എണ്ണം 8000 കടന്നതോടെ അമേരിക്കയും കോവിഡിന്‍ വിറയ്ക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ അമേരിക്കയില്‍ പതിനയ്യായിരത്തിലേറെ പേര്‍ക്ക് പുതുതായി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ചൈനയെയും പിന്തള്ളി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ അമേരിക്ക ഒന്നാമതെത്തി. അതിനിടെ ലോകത്തെ കോവിഡ് മരണങ്ങള്‍ ഇരുപത്തിനാലായിരം കടന്നു. ആകെ രോഗികളുടെ എണ്ണം അഞ്ചു ലക്ഷത്തിലേറെയായി. അമേരിക്കയില്‍ ഇതുവരെ 1200 ലേറെ പേര്‍ മരിച്ചുവെന്നാണ് കണക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ അമേരിക്കയില്‍ 15461 പുതിയ കോവിഡ് രോഗികളെയാണ് കണ്ടെത്തിയത്. ആകെ രോഗികളുടെ എണ്ണം 83672 ആയി. ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ മൂന്നിലൊന്ന് മരണവും സംഭവിച്ചത് ഇറ്റലിയിലാണ്.
ഇവിടെ ഇന്നലെ മാത്രം 662 ആളുകള്‍ മരിച്ചു. ഇതോടെ ഇറ്റലിയില്‍ കൊവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 8000 കടന്നു. മരണസംഖ്യയില്‍ കുത്തനെയുള്ള വര്‍ധനവാണ് ഇന്നലെയും ഉണ്ടായത്. കൊവിഡ് മാനവരാശിക്ക് തന്നെ ഭീഷണിയാണെന്നും ഒറ്റക്കെട്ടായി ചെറുക്കണമെന്നും ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. റഷ്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ എല്ലാം നിര്‍ത്തി. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ വിദേശയാത്ര നടത്തരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌പെയിനില്‍ 24 മണിക്കൂറിനിടെ 7,457 പേര്‍ രോഗികളായി. മരിച്ചവരുടെ എണ്ണത്തില്‍ ചൈനയെയും മറികടന്നു. ആകെ മരണം 3647 ആയി. രാജ്യത്തെ അടിയന്തരാവസ്ഥ ഏപ്രില്‍ 12 വരെ നീട്ടി.
ജര്‍മ്മനി, ഫ്രാന്‍സ്, ഇറാന്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലും രോഗവ്യാപനം തുടരുകയാണ്. ചൈനയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച 67 പേരും വിദേശത്ത് നിന്നെത്തിയവരാണ്. ഹംഗറിയില്‍ 37കാരനായ ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധി കൊവിഡ് ബാധിച്ച് മരിച്ചു.
വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വസതിയില്‍ താമസിക്കുന്ന ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്തുള്ള അമേരിക്കന്‍ സൈനികര്‍ക്ക് 60 ദിവസത്തേക്ക് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തി. അടച്ചുപൂട്ടല്‍ സമയം കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ ആവശ്യമായ പരിശീലനം നല്‍കി നിയോഗിക്കാന്‍ ഉപയോഗിക്കാമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചു. സ്രവപരിശോധനകളുടെ എണ്ണം കൂട്ടണം. രോഗബാധ സംശയിക്കുന്നവരെയെല്ലാം കണ്ടെത്തണമെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. വൈറസ് വ്യാപനം തടയാന്‍ ദരിദ്ര രാഷ്ട്രങ്ങളെ സഹായിക്കാനായി 200 കോടി ഡോളര്‍ സമാഹരിക്കാനുള്ള പദ്ധതിക്ക് ഐക്യരാഷ്ട്രസഭ തുടക്കമിട്ടു.