ദില്ലി : പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതോടെ ലോകരാഷ്ട്രങ്ങൾക്കിടയിൽ അപമാനിക്കപ്പെട്ടത് അമേരിക്കയാണ്. ഡൊണാൾഡ് ട്രംപിന്റെ നയതന്ത്ര വിജയമാണെന്ന അമേരിക്കയുടെ അവകാശവാദത്തിനേറ്റ കനത്ത തിരിച്ചടിയായി പാക് നടപടി. ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ കരാറിന് സമ്മതിച്ചെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ആണ് ലോകത്തെ ആദ്യം അറിയിച്ചത്. അമേരിക്കയുമായുള്ള നീണ്ട ചർച്ചയ്ക്കൊടുവിൽ ഇരു രാജ്യങ്ങളും വെടിനിർത്തലിന് ധാരണയിലെത്തി. ബുദ്ധിപരമായ നീക്കത്തിന് ഇന്ത്യയെയും പാകിസ്ഥാനെയും അഭിനന്ദിക്കുന്നുവെന്ന് ട്രംപ് എക്സിൽ കുറിച്ചു. അമേരിക്കയുടെ തയതന്ത്ര വിജയമെന്ന തരത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും വിവരങ്ങൾ പങ്കുവെച്ചു.
പിന്നാലെ പാകിസ്ഥാനും വെടിനിർത്തൽ സ്ഥിരീകരിച്ചു. ഇന്ത്യയും വെടിനിർത്താൽ പ്രഖ്യാപിച്ചെങ്കിലും പിന്നിൽ മൂന്നാം കക്ഷിയില്ലെന്ന് വ്യക്തമാക്കി. ഇതിനിടെ അമേരിക്കയുടെ നീക്കങ്ങളെ അഭിനന്ദിച്ച് വിവിധ രാഷ്ട്രങ്ങൾ രംഗത്തെത്തി. ഇതിനൊക്കെ മണിക്കൂറുകളുടെ ആയുസ് മാത്രമാണ് പാകിസ്ഥാൻ നൽകിയത്. അമേരിക്കയുടെ വാക്കിന് പുല്ലുവില കൽപ്പിച്ച് പാകിസ്ഥാൻ അതിര്‍ത്തി മേഖലകളിലേക്ക് ഡ്രോണുകള്‍ വര്‍ഷിച്ചു. വെടിനിര്‍ത്തലിനുശേഷമുള്ള പാക് പ്രകോപനം ഇന്ത്യ-പാക് സംഘർഷം തുടങ്ങിയത് മുതൽ അനുനയ നീക്കങ്ങൾക്ക് ശ്രമിച്ച ട്രംപിനേറ്റ കനത്ത തിരിച്ചടിയായി.