ഡൽഹി : ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം തകർക്കാൻ അമേരിക്ക ശ്രമിക്കുന്നുവെന്ന ആരോപണവുമായി ഇന്ത്യയിലെ റഷ്യൻ പ്രതിനിധി ഡെനിസ് അലിപോവ്. ഭാരതത്തിന്റെ വിശ്വസനീയവും ദീർഘകാലവുമായുള്ള സുഹൃത്താണ് റഷ്യ എന്നിരിക്കെയാണ് ബന്ധം ശിഥിലമാക്കാൻ അമേരിക്ക ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും പതിറ്റാണ്ടുകളായി ചരിത്രപരമായ ബന്ധമാണ് പങ്കിടുന്നത്. പൊതുതാത്പര്യത്തിൽ വേരൂന്നിയ തന്ത്രപരമായ പങ്കാളിത്തം നിലനിർത്താൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിശ്വസനീയവും ആത്മാർത്ഥവും ദീർഘകാലം നിലനിൽക്കുന്ന ബന്ധമുള്ള രാജ്യമെന്ന പ്രശസ്തി ഇന്ത്യയിൽ റഷ്യയ്‌ക്കുണ്ടെന്നും അലിപോവ് പറഞ്ഞു. മറ്റ് രാജ്യങ്ങളെ പോലം രാഷ്‌ട്രീയത്തിലോ ആഭ്യന്തര കാര്യങ്ങളിലോ ഇരു രാജ്യങ്ങളും കൈകടത്തിയിട്ടില്ല. എല്ലായ്‌പ്പോഴും പരസ്പര ബഹുമാനത്തോടെ വിശ്വാസ്യമായ ബന്ധമാണ് നിലനിർത്തുന്നത്. ഇന്ത്യയെ റഷ്യയിൽ നിന്ന് അകറ്റുക എന്ന ലക്ഷ്യമാണ് തങ്ങൾ പിന്തുടരുന്നതെന്ന് നേരിട്ട് പ്രസ്താവിക്കാൻ യുഎസ് മടിക്കുന്നില്ല. ദ്വിതീയ ഉപരോധങ്ങളിലൂടെ അവർ ഭീഷണിപ്പെടുത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാരണത്താൽ തന്നെ ഇന്ത്യൻ പങ്കാളികൾ ജാഗ്രത പാലിക്കാൻ നിർബന്ധിതരാകുന്നു. ഇത്തരമൊരു സമീപനമെടുക്കാൻ തയ്യാറാല്ലാത്തവരും കുറവല്ലെന്നും അദ്ദേഹം വ്യക്തമാക്കി.