തിരുവനന്തപുരം: സ്ഥിരമായി മയക്കുമരുന്ന് കടത്തുന്നുവെന്ന് സൂചനയുള്ള 25 പേരെ കരുതൽതടങ്കലിലാക്കാൻ എക്സൈസ് അപേക്ഷ നൽകി. നാലെണ്ണത്തിൽ ഉടൻ ഉത്തരവാകും. വിചാരണകൂടാതെ പരമാവധി രണ്ടുവർഷംവരെ തടങ്കലിൽ പാർപ്പിക്കാനാകും. സംസ്ഥാനത്തേക്ക് വൻതോതിൽ ലഹരി കടത്തുന്നുവെന്ന് കരുതുന്ന 65 പേരുടെ പട്ടികയും തയ്യാറായിട്ടുണ്ട്. പിറ്റ് എൻഡിപിഎസ് ആക്ട് (പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക്- നർക്കോട്ടിക് ഡ്രഗസ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ്) പ്രകാരമാണ് കരുതൽതടങ്കലിലാക്കുന്നത്. ഈ നിയമം കാര്യമായി പ്രയോഗിക്കാത്തതിനാൽ ഇതുവരെ ഒരാളെമാത്രമാണ് കരുതൽതടങ്കലിലാക്കിയത്.
എക്‌സൈസിന്റെ അപേക്ഷപ്രകാരം ആഭ്യന്തര സെക്രട്ടറി ഇറക്കുന്ന ഉത്തരവ് ഹൈക്കോടതി ജഡ്ജിമാർ അടങ്ങുന്ന സമിതി പരിശോധിച്ചശേഷമാണ് അന്തിമാനുമതി നൽകുന്നത്. ഇവരുടെ കൂട്ടാളികളും നിരീക്ഷണത്തിലാണ്. മൊബൈൽഫോൺ വിളികളും യാത്രകളും കൂടിച്ചേരലുകളും പരിശോധിക്കുന്നുണ്ട്. സംസ്ഥാനത്തിന് പുറത്തുവച്ച് ലഹരികൈമാറ്റം നടത്തിയശേഷം മറ്റു സംഘാംഗങ്ങളിലൂടെ ഇവിടേക്ക് ലഹരിയെത്തിക്കുകയാണ് ചെയ്യുന്നത്. പുറമേയുള്ള വൻകിടവിതരണക്കാരുമായി ബന്ധം പുലർത്തുന്നവരെയാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയത്.
ഇതരസംസ്ഥാനങ്ങളിലെ പോലീസ്, എക്‌സൈസ് സേനകളുടെ സഹായത്തോടെ പുറമേയുള്ളവരെ നിരീക്ഷിക്കുന്നുണ്ട്. ജാമ്യത്തിൽ ഇറങ്ങി ഒളിവിൽപ്പോയ 237 പേരെയും കഴിഞ്ഞദിവസങ്ങളിൽ പിടികൂടിയിരുന്നു. പരിശോധന ശക്തമാക്കാൻ ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിന്റെ രണ്ടാംഭാഗം തിങ്കളാഴ്ച ആരംഭിക്കും. മൂന്നുമാസത്തിനിടെ 3096 എൻഡിപിഎസ് കേസുകളിലായി 3101 പേരെ അറസ്റ്റ്ചെയ്തിരുന്നു.1082 കിലോ കഞ്ചാവ്, 914 ഗ്രാം എംഡിഎംഎ, 177 ഗ്രാം ഹെറോയിൻ, 43.36 ഗ്രാം ബ്രൗൺഷുഗർ എന്നിവയും പിടികൂടിയിട്ടുണ്ട്.