പത്തനംതിട്ട : എട്ടുവയസുകാരിയെ ഗൗരവതര ലൈംഗികാതിക്രമം നടത്തിയതിന് വള്ളിക്കോട് മമ്മൂട് കുടമുക്ക് തുണ്ടിൽ വടക്കേതിൽ വീട്ടിൽ രാമചന്ദ്രൻ പിള്ള മകൻ ശശികുമാർ (58) നെ പത്തനംതിട്ട പോക്സോ സ്പെഷ്യൽ കോടതി ജീവപര്യന്തം കഠിന തടവിനും രണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു. പോക്സോ അതിവേഗ കോടതി ജഡ്ജ് ഡോണി തോമസ് വർഗീസാണ് വിധി പ്രസ്താവിച്ചത്. 2023 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിനെപ്പറ്റി നന്നായി അറിയാവുന്ന പ്രതി അവിടെ പെൺകുട്ടിയുടെ അമ്മൂമ്മ മാത്രമേയുള്ളൂ എന്നു മനസ്സിലാക്കി വീടിൻ്റെ പരിസരത്ത് നിൽക്കുകയും പെൺകുട്ടി വീടിനുള്ളിലേക്ക് കയറിയപ്പോൾ അടുക്കളവശത്തുകൂടി അകത്ത് പ്രവേശിക്കുകയും ചെയ്തു.
പിന്നാലെ മുറിയിലെത്തിയ പ്രതി കുട്ടിയെ ഗൗരവതര ലൈംഗികാതിക്രമത്തിനു വിധേയമാക്കുകയുമായിരുന്നു. തുടർന്ന് യാതൊരു ഭാവഭേദവും കൂടാതെ പ്രതി വീടിന് പുറത്തിറങ്ങി നിൽക്കുകയും പുറത്തേക്കു പോയ മാതാവ് തിരികെ വന്നപ്പോൾ സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ പെൺകുട്ടി മാതാവിനോട് വിവരം പറഞ്ഞതായി മനസ്സിലാക്കിയ പ്രതി സ്ഥലത്തു നിന്നും ഓടി രക്ഷപെടുകയായിരുന്നു. വിവരം മനസിലാക്കിയ മാതാവ് പത്തനംതിട്ട വനിതാ പോലീസിൽ വിവരമറിയിക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായ കേസിൻ്റെ അന്വേഷണം പത്തനംതിട്ട വനിതാ പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ഷൈല നടത്തുകയും പ്രോ സിക്യൂഷൻ നടപടികൾ എസ് സി.പി.ഒ ഹസീന ഏകോപിപ്പിക്കുകയും ചെയ്തു.