കാനഡ : anadas-262-colleges-under-surveillance.അതിര്‍ത്തിയില്‍ നിന്ന് അമേരിക്കയിലേക്ക് ഇന്ത്യക്കാരെ കടത്തുന്നതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചില കനേഡിയന്‍ കോളേജുകളുടെയും ഇന്ത്യന്‍ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നു. ഗുജറാത്തില്‍നിന്നുള്ള നാലംഗ ഇന്ത്യന്‍ കുടുംബത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. 2022 ജനുവരി 19ന് കാനഡ-യുഎസ് അതിര്‍ത്തിയില്‍ അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നാലുപേരും കൊടുംതണുപ്പിനെ തുടര്‍ന്ന് മരിച്ചത്. വിഷയത്തില്‍ മുഖ്യപ്രതിയായി ഉയര്‍ന്നുവന്ന ഭവേഷ് അശോക്ഭായ് പട്ടേലിനും മറ്റു ചിലര്‍ക്കും എതിരെ അഹമ്മദാബാദ് പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലാണ് കള്ളപ്പണമിടപാട് സംബന്ധിച്ചും പരാതിയുള്ളത്.
വലിയൊരു റാക്കറ്റാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് കണ്ടെത്തല്‍. അമേരിക്കയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ആളുകളെ കണ്ടെത്തി കാനഡ ആസ്ഥാനമായുള്ള കോളേജുകളിലും സര്‍വ്വകലാശാലകളിലും അഡ്മിഷന്‍ ഏര്‍പ്പാട് ചെയ്യുന്നതാണ് ആദ്യഘട്ടം. തുടര്‍ന്ന് സ്റ്റുഡന്റ് വിസയിൽ കാനഡയില്‍ ഇവരെ എത്തിക്കും. തുടര്‍ന്ന് കോളേജുകളില്‍ ചേരുന്നതിന് പകരം നിയമവിരുദ്ധമായി യുഎസിലേക്ക് കടക്കുകയാണ് ചെയ്യുന്നതെന്ന് അന്വേഷണ ഏജന്‍സി പറയുന്നു.
ഇത്തരത്തില്‍ ഒരാളില്‍ നിന്ന് 55 ലക്ഷം മുതല്‍ 60 ലക്ഷം രൂപവരെയാണ് ഈടാക്കിയിരുന്നത്. ഡിസംബര്‍ 10, 19 തീയതികളിലായി മുംബൈ, നാഗ്പുര്‍, ഗാന്ധിനഗര്‍, വഡോദര എന്നിവിടങ്ങളിലെ എട്ട് സ്ഥലങ്ങളില്‍ ഈ കേസുമായി ബന്ധപ്പെട്ട് റെയ്ഡ് നടത്തിയതായി ഇ.ഡി.അറിയിച്ചു.