തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനത്തിന് പിരിവ് നല്‍കാത്തതില്‍ കാരക്കോണം പുല്ലന്തേരിയില്‍ പ്രവര്‍ത്തിക്കുന്നു അങ്കണവാടിയിലെ അധ്യാപിക രാമവര്‍മ്മന്‍ചിറ സ്വദേശി തങ്കത്തിനെ പഞ്ചായത്ത് മെമ്പർ അനിതകുമാരിയും പാര്‍ട്ടി പ്രവര്‍ത്തകരും ഭീക്ഷണിപ്പെടുത്തി എന്ന് പരാതി.
കഴിഞ്ഞ ബുധനാഴ്ച്ച രാവിലെയാണ് സി പി ഐ മെമ്പറും പ്രവര്‍ത്തകരും പരിവ് ചോദിച്ചു എത്തിയത്. തന്റെ പക്കല്‍ പിരിവു നല്‍കാന്‍ പണമില്ലെന്ന് പറഞ്ഞതോടെ ഇവര്‍ ക്ലാസ് മുറിയിലെ മേശപ്പുറത്ത് അടിച്ച് ബഹളമുണ്ടാക്കുകയും തന്നെ അസഭ്യം വിളിച്ച് ഭീഷണപ്പെടുത്തുകയും തന്റെ ഫോണ്‍ എടുത്ത് എറിയുകയും ചെയ്തു. ഈ ബഹളം കേട്ട് കുഞ്ഞുങ്ങള്‍ കരയാന്‍ തുടങ്ങിയിട്ടും ബഹളം മതിയാക്കിയില്ല എന്ന് തങ്കം പറയുന്നു.
അങ്കണ വാടിയിലെ പാലു, മുട്ടയും വിതരണം ചെയ്യുന്നത് തങ്ങളുടെ സര്‍ക്കാരാണ്. പിരിവ് നല്‍കിയില്ലെങ്കില്‍ ജോലി കളയും എന്ന് ആക്രോശിച്ചതായും അധ്യാപിക പറഞ്ഞു. തുടര്‍ന്ന് സി ഡി പി ഒ യ്ക്കും പഞ്ചായത്ത് അധികൃതര്‍ക്കും പരാതി നല്‍കി. കുട്ടികള്‍ പേടിച്ച് കരയുന്നതു കേട്ട് നാട്ടുകാരെത്തിയപ്പോഴാണ് പിരിവുകാര്‍ പുറത്തു പോയതെന്ന് അധ്യാപിക പറഞ്ഞു.