ഡൽഹി: ഇന്ത്യയെ അടുത്ത 125 വർഷത്തിനുള്ളിൽ വികസിത രാജ്യമാക്കി മാറ്റാനുള്ള പദ്ധതികളാണ് മോദിയുടെ കൈകളിലുള്ളതെന്ന തന്റെ പ്രസ്താവന തിരുത്തി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി. താൻ ഉദ്ദേശിച്ചത് 25 വർഷമാണെന്നും പ്രസംഗത്തിൽ ചെറിയ പിശക് പറ്റിയതാണെന്നും അനിൽ തിരുവനന്തപുരത്ത് പറഞ്ഞു.കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന അനിൽ ആന്റണിക്ക് തിരുവനന്തപുരത്ത് ബി.ജെ.പി ഓഫീസിൽ സ്വീകരണം നൽകി. യുവം പ്രസംഗത്തിൽ വന്നത് ചെറിയ പിശകാണ്. താനുദ്ദേശിച്ചത് 25 വർഷം കൊണ്ട് ഇന്ത്യയെ വികസിത രാഷ്ട്രം ആക്കുമെന്നാണ്.
ട്രോളുകൾ കാര്യമാക്കുന്നില്ല. ബി.ജെ.പി ജില്ലാ നേതാക്കളെയും നാട്ടുകാരായ പാർട്ടി പ്രവർത്തകരെയും കാണാനാണ് പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് വന്നതെന്നും അനിൽ പറഞ്ഞു. കഴിഞ്ഞ 67 വർഷത്തിൽ നടന്നതിനെക്കാൾ കൂടുതൽ വികസനമാണ് ഇന്ത്യയിൽ മോദി ഭരിച്ച ഇക്കഴിഞ്ഞ ഒമ്പത് വർഷം നടന്നതെന്നും അനിൽ കൊച്ചിയിൽ യുവം 2023 വേദിയിൽ സംസാരിക്കവേ പറഞ്ഞിരുന്നു. പാർട്ടി മാറ്റത്തിന് ശേഷം ആദ്യമായി ഇന്നലെയാണ് അദ്ദേഹം തിരുവനന്തപുരത്തെ വീട്ടിലെത്തിയത്. വീട്ടിൽ അനിലിന്റെ തീരുമാനത്തോട് ആരെങ്കിലും യോജിപ്പോ വിയോജിപ്പോ അറിയിച്ചോയെന്ന ചോദ്യത്തോട്, രാഷ്ട്രീയം ചർച്ചയായില്ലെന്ന പ്രതികരണമാണ് അനിൽ നടത്തിയത്.
‘ഇന്നലെ വീട്ടിൽ രാഷ്ട്രീയം ചർച്ചയായില്ല. അച്ഛൻ പാർലമെൻ്ററി രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചയാളാണ്. അച്ഛനെ ഇനി രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കേണ്ടതില്ല. അദ്ദേഹം ഇപ്പോൾ കോൺഗ്രസിന്റെ പ്രധാന സ്ഥാനങ്ങളിലൊന്നും ഇല്ല. താൻ പ്രായപൂർത്തി ആയ ആളാണ്. സ്വന്തം തീരുമാനം എടുക്കാൻ എനിക്ക് സ്വാതന്ത്ര്യം ഉണ്ടെന്നും അനിൽ പറഞ്ഞു. അച്ഛന്റെ കാലത്തെ കോൺഗ്രസ് അല്ല ഇപ്പോഴത്തെ കോൺഗ്രസെന്നും അനിൽ കൂട്ടിച്ചേർത്തു.