തിരുവനന്തപുരം : അനിൽ കാന്ത് സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവി. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗമാണ് അനിൽ കാന്തിനെ ഡിജിപിയാക്കാൻ തീരുമാനിച്ചത്.
ഡൽഹി സ്വദേശിയായ അനിൽകാന്ത് 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. നിലവിൽ റോഡ് സുരക്ഷാ കമ്മീഷണറായിരുന്നു. ദളിത് വിഭാഗത്തിൽ നിന്ന് സംസ്ഥാന പോലീസ് മേധാവിയാകുന്ന ആദ്യ ഉദ്യോഗസ്ഥനാണ് അനിൽ കാന്ത്. എഡിജിപി കസേരയിൽ നിന്ന് നേരിട്ട് ഡിജിപിയാകുന്ന ഉദ്യോഗസ്ഥനെന്ന പ്രത്യേകതയും മികച്ച ട്രാക്ക് റെക്കോർഡുള്ള അനിൽ കാന്തിനുണ്ട്.
ക്രമസമാധാന ചുമതലയുള്ള എഡിജിപി, വിജിലൻസ് ഡയറക്ടർ, ഫയർ ഫോഴ്സ് മേധാവി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. വൈകിട്ട് പോലീസ് ആസ്ഥാനത്തെത്തുന്ന അനിൽ കാന്ത് സ്ഥാനം ഒഴിയുന്ന ലോക്നാഥ് ബെഹ്റയിൽ നിന്ന് ചുമതല ഏറ്റെടുക്കും.
ഡിജിപി സ്ഥാനത്തേക്ക് അനിൽ കാന്ത്, ബി സന്ധ്യ, സുദേഷ് കുമാർ എന്നീ മൂന്ന് പേരടങ്ങിയ ചുരുക്കപ്പട്ടികയാണ് യുപിഎസ്സി സംസ്ഥാന സർക്കാരിന് നൽകിയിരുന്നത്. ഇതിൽ നിന്നാണിപ്പോൾ അനിൽ കാന്തിനെ സംസ്ഥാന സർക്കാർ തെരഞ്ഞെടുത്തത്. ഏഴ് മാസത്തെ സർവീസാണ് അനിൽ കാന്തിന് അവശേഷിക്കുന്നത്. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ഡിജിപിമാർക്ക് രണ്ട് വർഷം കാലാവധി നൽകണം. ഇക്കാര്യത്തിൽ സർക്കാർ കൂടുതൽ നിയമോപദേശങ്ങൾ തേടിയേക്കും.