തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ (51) അന്തരിച്ചു. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം. രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം ക്ഷേത്രത്തിലേയ്ക്ക് പോയ സമയത്ത് തലചുറ്റലുണ്ടാകുകയും കായംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അവിടെനിന്ന് കരുനാഗപ്പള്ളി ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കിംസ് ആശുപത്രിയിലും എത്തിച്ചു. കിംസ് ആശുപത്രിയിലെത്തി അരമണിക്കൂറിനുള്ളില്‍ മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കോവിഡ് രോഗബാധിതനായിരുന്നു.
എന്നും മണ്ണിന്റെ കവിയായിരുന്നു പനച്ചൂരാന്‍. ചോരവീണ മണ്ണില്‍ നിന്നുയര്‍ന്ന പൂമരം എന്നു വേണമെങ്കില്‍ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചു പറയാന്‍ സാധിക്കും. ശ്രീനാരായണഗുരു വിദ്യ അഭ്യസിക്കാനെത്തിയ കായംകുളം ഗോവിന്ദമുട്ടം വാരണപ്പള്ളില്‍ തറവാട്ടിലെ ഇളംതലമുറക്കാരനാണ് അദ്ദേഹം. ഇടതുപക്ഷ അനുഭാവമുള്ള കുടുംബത്തില്‍ പിറന്ന അദ്ദേഹതതിന്റെ വഴിയും കമ്മ്യൂണിസം തന്നെയായിരുന്നു. കാറും കോളും നിറഞ്ഞത് എന്നതു പോലെ ഇടക്കാലം കൊണ്ട് സന്യാസത്തിന്റെ വഴിയിലേക്കു തിരിഞ്ഞ അനില്‍ പിന്നീട് പലവഴികള്‍ പയറ്റിയ ശേഷമാണ് സിനിമാ ഗാനരചയിതാവ് എന്ന നിലയില്‍ ശ്രദ്ധേയനായത്.
സന്ന്യാസി, വിഷവൈദ്യന്‍, വക്കീല്‍ അങ്ങനെ തികച്ചും വ്യത്യസ്ത വേഷങ്ങളിലൂടെയാണ് അദ്ദേഹത്തിന്റ ജീവിതം മുന്നേറിയത്. ഈ ഘട്ടങ്ങളിലെല്ലാം കവിതയെ അദ്ദേഹം കൂടെക്കൂട്ടി. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം.കോളേജില്‍ പഠിക്കുമ്പോള്‍ എസ്.എഫ്.ഐ.പ്രവര്‍ത്തകനായാണ് പാര്‍ട്ടിയുമായി അടുക്കുന്നത്. ഡിവൈഎഫ്‌ഐ.യിലും പ്രവര്‍ത്തിച്ച് പാര്‍ട്ടിയംഗമായി. പാര്‍ട്ടി പ്രവര്‍ത്തനം മടുത്ത ഘട്ടത്തിലാണ് അദ്ദേഹം ശ്രീപെരുമ്പത്തൂരെ സ്വാമിയുടെ അനുയായി ആകുന്നത്. സന്യാസത്തില്‍ ആകൃഷ്ടനായ അദ്ദേഹം ഹരിദ്വാറില്‍ ചെന്ന് സന്ന്യാസവും സ്വീകരിച്ചു.
കമ്മ്യൂണിസ്റ്റുകാരനായ അനില്‍ സന്യാസം സ്വീകരിച്ചു നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ സ്വാമിക്ക് ലഭിച്ചത് ഗംഭീര സ്വീകരണമായിരുന്നു. അസുഖം ഭേദമാക്കാനും അത്മശാന്തിക്കുമായി വീട്ടില്‍ നാട്ടുകാര്‍ കാത്തുനിന്നു. ആര്‍.എസ്.എസുകാര്‍ മിത്രങ്ങളായി. വിഷ വൈദ്യനെന്ന നിലയിലായിരുന്നു അദ്ദേഹം അക്കാലത്ത് നാട്ടില്‍ അറിയപ്പെട്ടത്. കാഷായമിട്ട വിപ്ലവകാരിയെ അംഗീകരിക്കാന്‍ മനസ്സിലാത്ത കമ്മ്യൂണിസ്റ്റുകള്‍ അദ്ദേഹവുമായി അകന്നു.
ഒടുവില്‍ അതെല്ലാം വിട്ടെറിഞ്ഞ് തിരുവനന്തപുരം ലോ അക്കാദമിയില്‍ ചേര്‍ന്നു. അങ്ങനെ വക്കീലുമായി. ഇതൊക്കെ സംഭവിച്ചത് തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു. ലോ അക്കാദമിയില്‍ സായാഹ്ന ബാച്ചില്‍ ചേര്‍ന്ന കാലത്താണ് കവിത കേട്ടു കണ്ണുനിറഞ്ഞ പെണ്ണിനെ കൈപിടിച്ചു ജീവിതത്തിലേക്കു കൂട്ടിയത്. മായയുമായി പ്രണയവിവാഹമായിരുന്നു പനച്ചൂരാന്റെത്. മകള്‍ മൈത്രേയിയും അമ്മയെ പോലെ നര്‍ത്തകിയാണ്.
കാസെറ്റുകളിലേക്ക് തിരിഞ്ഞതോടെയാണ് അനില്‍ പനച്ചൂരാന്റെ കവിത ലോകം മുഴുവന്‍ അറിഞ്ഞു തുടങ്ങിയത്. ‘വില്‍ക്കുവാന്‍ വച്ചിരിക്കുന്ന പക്ഷികള്‍’ എന്ന തന്റെ ആദ്യ കവിത ചൊല്ലി കലാലയങ്ങളിലും തെരുവുകളിലും കള്ളുഷാപ്പുകളിലും ചായപ്പീടികകളിലും അദ്ദേഹം നിറഞ്ഞു. ഒപ്പം കാസറ്റും കവിതയും വില്‍ക്കുകയും ചെയ്തു.
കുട്ടനാട്ടിലെ യാത്രക്കിടെ ‘വലയില്‍ വീണ കിളികളാണ് നാം’ എന്ന കവിത കേട്ട് അതെഴുതിയത് ആരെന്ന് ലാല്‍ ജോസ് അന്വേഷിച്ചപ്പോള്‍ സിന്ധുരാജ് പനച്ചൂരാനെ പരിചയപ്പെടുത്തുകയായിരുന്നു. പിന്നീട് അറബിക്കഥയില്‍ അദ്ദേഹം പാട്ടെഴുതി. ചോര വീണ മണ്ണി നിന്ന് എന്ന ഗാനം എഴുതി, പാടി, അഭിനയിച്ചു. പിന്നീട് കുറേ സിനിമകളില്‍ ഒപ്പം വര്‍ക്ക് ചെയ്തു.
ഓരോ തുള്ളി ചോരയില്‍നിന്നും ഒരായിരം പേരുയരുന്നു എന്ന മാതൃകയില്‍ ഒരു ഗാനം വേണമെന്ന് ലാല്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ചോരവീണ മണ്ണില്‍നിന്നുയര്‍ന്നു വന്ന പൂമരം എന്ന വരികള്‍ പിറന്നത്. ഇതിലെ പാട്ടുകളെല്ലാംതന്നെ അനിലിനെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു. തന്റെ പൂര്‍വികനായ ആറാട്ടുപുഴ വേലായുധപ്പണിക്കരെക്കുറിച്ച് വിശാലമായൊരു കാന്‍വാസില്‍ നല്ലൊരു സിനിമ അനിലിന്റെ സ്വപ്നമായിരുന്നു. അതിനായി ഒട്ടേറെ രേഖകള്‍ സമാഹരിക്കുകയും ചെയ്തിരുന്നു. ഈ സ്വപ്‌നം ബാക്കിയാാക്കിയാണ് അനില്‍ വിട പറഞ്ഞിരിക്കുന്നത്.
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിലെന്നെഴുതിയ പനച്ചൂരാനോടൊപ്പം കേരളത്തിലെ ക്യാംപസുകളും ഇടത് പ്രസ്ഥാനങ്ങളും ഒരുകാലത്ത് ഉറക്കെ പാടിയിരുന്നു. ‘വലയില്‍ വീണ കിളികളും’ ‘പ്രണയകാല’വുമെല്ലാം ക്യാംപസുകളില്‍ ലഹരിയായി പടര്‍ന്നു. കവിയെന്ന നിലയില്‍ സ്വയം അടയാളപ്പെടുത്തി 51ാം വയസില്‍ തിരികെ വരാത്തൊരു യാത്രയിലേക്ക് അനില്‍ പനച്ചൂരാന്‍ മടങ്ങുകയാണ്. തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത വ്യര്‍ത്ഥമാക്കി ഓര്‍മ്മകളുടെ താളുകളിലേയ്ക്ക് പനച്ചൂരാന്‍ മറയുന്നു.