ബോംബെ : വസ്ത്രത്തിന് പുറത്തുകൂടിയുള്ള സ്പര്‍ശനം പോക്സോ നിയമപ്രകാരം ലൈംഗിക അതിക്രമത്തിന്‍റെ പരിധിയില്‍പ്പെടില്ലെന്ന വിവാദ ഉത്തരവിന് പിന്നാലെ വിചിത്രമായ പുതിയ ഉത്തരവുമായി ബോംബെ ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് പ്രതിയുടെ പാന്‍റിന്‍റെ സിപ്പ് ഊരിയ കേസ് പോക്സോ വകുപ്പിന്‍റെ പരിധിയില്‍പ്പെടുന്ന ലൈംഗികാതിക്രമമായി കണക്കാക്കാന്‍ പറ്റില്ലെന്നാണ് കോടതിയുടെ പുതിയ ഉത്തരവ്. വസ്ത്രത്തിന് പുറത്തുകൂടിയുള്ള സ്പര്‍ശനം പോക്സോ നിയമത്തിലെ ലൈംഗികാതിക്രമത്തില്‍പെടില്ലെന്ന വിവാദ ഉത്തരവ് പുറപ്പെടുവിച്ച പുഷ്പ ഗനേഡിവാലയുടേത് തന്നെയാണ് പുതിയ ഉത്തരവും .
അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ 50 കാരനെതിരെ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് ഹൈക്കോടതി വിധി. പ്രതിയുടെ പാന്‍റിന്‍റെ സിപ്പ് കുട്ടിയെ ഉപയോഗിച്ച് തുറന്നതായും കുട്ടിയെ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചതായും കണ്ടുകൊണ്ടുവന്ന കുട്ടിയുടെ അമ്മ പരാതി നൽകുകയായിരുന്നു. എന്നാല്‍ സ്വകാര്യ ഭാഗങ്ങളിൽ സ്പർശനം നടക്കാത്തത് കൊണ്ട് കേസ് ലൈംഗിക പീഡനത്തിന്‍റെ പരിധിയില്‍ വരില്ലെന്നും ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന കേസ് മാത്രമേ നിലനില്‍ക്കൂ എന്നുമായിരുന്നു കോടതി വിധി. അതിനാൽ സെക്ഷൻ 354 എ (1) ഐ.പി.സി പ്രകാരമാണ് പ്രതികൾക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ഈ കുറ്റത്തിന് പരമാവധി 3 വർഷം വരെ മാത്രമാണ് തടവ് ലഭിക്കുക.