മലപ്പുറം: എ ഡി ജി പി അജിത് കുമാറിനും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരായ പരസ്യ വിമർശനങ്ങളിൽ മുഖ്യമന്ത്രി പരസ്യമായി തള്ളിപ്പറഞ്ഞിട്ടും പോർവിളിയുമായി വീണ്ടും പി വി അൻവർ എം എൽ എ രംഗത്ത്. വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെ അൻവറും വാർത്ത സമ്മേളനം വിളിച്ചിരിക്കുകയാണ്. പറയാനുള്ളതെല്ലാം പറയും എന്ന വെല്ലുവിളിയോടെയാണ് അൻവർ വാർത്ത സമ്മേളനം വിളിച്ചിരിക്കുന്നത്. നിലമ്പൂർ പി ഡബ്ല്യു ഡി റസ്റ്റ് ഹൗസിൽ വച്ച് 5 മണിക്ക് മാധ്യമങ്ങളെ കാണുമെന്നും പറയാനുള്ളതെല്ലാം അവിടെ പറയുന്നുണ്ടെന്നും അൻവർ ഫേസ്ബുക്കിലൂടെയും അറിയിച്ചിട്ടുണ്ട്.
രാവിലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് അൻവറിനെ മുഖ്യമന്ത്രി പരസ്യമായി തള്ളിപ്പറഞ്ഞത്. അൻവറിന് പരാതിയുണ്ടെങ്കിൽ പാർട്ടിയുടെയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയിൽ പെടുത്തുകയായിരുന്നു വേണ്ടതെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടി. ഒരു ഇടതുപക്ഷ എം എൽ എ എന്ന നിലയിൽ പി വി അൻവർ ചെയ്യേണ്ടത് അതായിരുന്നുവെന്നും മുഖ്യമന്ത്രി തുറന്നടിച്ചിരുന്നു. ഫോൺ ചോർത്തിയത് പൊതു പ്രവർത്തകനെന്ന നിലയിൽ ചെയ്യാൻ പാടില്ലാത്തതായിരുന്നു. അൻവറിന് ഇടതുപക്ഷ പശ്ചാത്തലമില്ല. കോൺഗ്രസിൽ നിന്നും വന്നയാളാണ്. അൻവർ പരസ്യ പ്രതികരണം തുടർന്നാൽ ഞാനും മറുപടി നൽകേണ്ടി വരുമെന്നും മുഖ്യമന്ത്രി തുറന്നടിച്ചിട്ടുണ്ട്.