വയനാട്: പി വി അൻവറിന്റെ പാർട്ടിയുടെ പേര് ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്നായിരിക്കുമെന്ന് സൂചന. നാളെ മഞ്ചേരിയിൽ വെച്ചാണ് പാർട്ടി പ്രഖ്യാപനം നടത്തുക. സിപിഎമ്മിനോട് ഇടഞ്ഞ പി.വി അൻവർ ഡിഎംകെ മുന്നണിയിലേക്കെന്ന സൂചനയും പുറത്തുവന്നിരുന്നു. ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളുമായി അൻവർ ചർച്ച നടത്തിയതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കുന്ന മുന്നണിയെന്ന നിലയിലാണ് ഡിഎംകെയെ കണ്ടതെന്നും പാർട്ടി രൂപീകരിച്ച് മുന്നണിയുമായി സഹകരിക്കാൻ ചർച്ച നടത്തിയെന്നുമാണ് വിവരം. എന്നാൽ മുന്നണിയിൽ ചേരുന്നതിനെ കുറിച്ച് അൻവർ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
എന്നാല്‍, അൻവറിന്‍റെ നീക്കം ഡിഎംകെ മുന്നണിയിൽ ചേരാനെന്ന് സഹപ്രവര്‍ത്തകൻ ഇ.എ. സുകു മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ എൽഡിഎഫ്, യുഡിഎഫ് മുന്നണികള്‍ ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കുന്നില്ല. അന്‍വര്‍ രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിക്ക് ചേരാൻ കഴിയുന്നത് ഡിഎംകെ മുന്നണിയാണ്. ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കുന്നത് ഡിഎംകെയാണ്. ഇക്കാര്യത്തിൽ കേരളത്തിൽ എൽഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്ക് പോരായ്മയുണ്ട്. മലയോരമേഖലയിലെ വന്യമൃഗശല്യം ഫലപ്രദമായി നേരിടാനും തമിഴ്നാട് സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. ഇതും ഇപ്പോഴത്തെ നീക്കത്തിന്‍റെ ലക്ഷ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.