പത്തനംതിട്ട : അരവണ പ്രശ്‌നത്തിൽ ആകെ കൺഫ്യൂഷൻ. തള്ളാനും കൊള്ളാനും കഴിയാത്ത സ്ഥിതിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയിൽ കോടതി നിർദേശ പ്രകാരം സ്റ്റോറിൽ സൂക്ഷിച്ചിരുന്ന ആറര ലക്ഷം ടിന്നുകളിലുള്ള അരവണ എന്തും ചെയ്യാൻ അനുമതിയുണ്ട്. നിലവിലെ സാഹചര്യത്തിൽ ദേവസ്വം ബോർഡ് ഒറ്റക്ക് വിചാരിച്ചാൽ ഒന്നും നടക്കില്ല. കാരണം മണ്ഡല മകര വിളക്ക് സീസൺ ആരംഭിച്ചു. അരവണ നശിപ്പിക്കാൻ സ്ഥലമില്ലാത്ത സ്ഥിതി, വലിയ പണ ചെലവ് ഇങ്ങനെ പോകുന്നു അരവണക്കാര്യം. അരവണ എങ്ങനെ നശിപ്പിക്കണമെന്ന് ചർച്ച ചെയ്യാൻ നടത്തിയ ചർച്ചകളിൽ ഒന്നും തീരുമാനം ഉണ്ടായില്ല. അവസാനം സെക്രട്ടറിതലത്തിൽ വിളിച്ചയോഗം തീരുമാനമാകാതെ പിരിയുകയും ചെയ്തു. കെ അനന്തഗോപൻ പ്രസിഡണ്ട് സ്‌ഥാനം ഒഴിയുന്നതിന് മുൻപ് ദേവസ്വം ബോർഡിന്റെ ആവശ്യം പരിഗണിച്ചാണ് ചീഫ് സെക്രട്ടറി വി വേണുവിന്റെ നിർദേശപ്രകാരം ദേവസ്വം സ്പെഷ്യൽ സെക്രട്ടറി, ദേവസ്വം കമ്മിഷണർ, മലിനീകരണ നിയന്ത്രണ ബോർഡ്-വനംവകുപ്പ് പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി യോഗം വിളിച്ചത്.
നിലയ്ക്കലിൽ കുഴി എടുത്ത് സംസ്കരിക്കുന്നത് പരിഗണിക്കാമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. ഏതാനും വളം നിർമ്മാണ കമ്പനികൾ ഇത് ഏറ്റെടുക്കാമെന്ന നിർദേശം വെച്ചിരുന്നതായും അറിയിച്ചു. ഇതിൽ നിരവധിയായ ആചാര പ്രശ്നനങ്ങളും, നിയമ പ്രശനങ്ങളും ഉണ്ടാകുമെന്ന അഭിപ്രായവും ഉണ്ടായി. ഇതോടെ കൂടുതൽ ആലോചിക്കാമെന്ന നിർദേശം വന്നതോടെ യോഗം പിരിഞ്ഞു. അരവണ സ്റ്റോറിൽ തുടരുകയും ചെയുന്നു. പ്രസാദമായതിനാൽ സാധാരണ മാലിന്യപ്ലാന്റിലേക്ക് മാറ്റുന്നത് എതിർപ്പിന് കാരണമാകും എന്ന അഭിപ്രായവും ഉയർന്നിരുന്നു.