തൃശൂര്‍ : കൽദായ സുറിയാനി സഭയുടെ ആർച്ച് ബിഷപ്പ് ഡോ. മാർ അപ്രേം (85) കാലം ചെയ്തു. സംസ്കാരം പിന്നീട് നടക്കുമെന്ന് സഭാ അധികൃതർ അറിയിച്ചു. അരനൂറ്റാണ്ടിലേറെക്കാലം സഭയെ നയിച്ച അദ്ദേഹം 28-ആം വയസ്സിലാണ് മെത്രാപ്പോലീത്തയായി ചുമതലയേറ്റത്. തൃശ്ശൂർ മൂക്കൻ കുടുംബത്തില്‍ ദേവസി കൊച്ചു മറിയം ദമ്പതികളുടെ പത്ത് മക്കളിൽ നാലാമനായിട്ടാണ് ജനനം. കാൽഡിയൻ സിറിയൻ സ്കൂളിൽ ഹൈസ്കൂൾ പഠനം നേടി, സെന്റ് തോമസ് കോളേജിൽനിന്നും ഇൻഡർ മീഡിയേറ്റ് പാസ്സായി. ലിയോണർഡ് തിയോളജിക്കൽ കോളേജ് ജബൽപൂർ, സെന്റ് ബോണി ഫൈഡ് കോളേജ് ലണ്ടൻ, യു ടീ കോളേജ് ബാംഗ്ലൂർ, പ്രിൻസ്റ്റൺ തിയോളജിക്കൽ സെമിനാരി, യൂണിയൻ തിയോളജിക്കൽ സെമിനാരി ന്യൂയോർക്ക്, എന്നിവിടങ്ങളിൽ ഉപരിപഠനം പൂർത്തിയാക്കി.
തിയോളജിയും സുറിയാനിയിലും 2 ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്. 1961 ൻ ശെമ്മാശ പദവിയിലെത്തിയ തിരുമേനി 1965 കശീശ, 1968 ൽ എപ്പിസ്കോപ്പയും തുടർന്ന് മെത്രാപ്പോലീത്തയുമായി സ്ഥാനമേറ്റെടുത്തു. ഓരോ ജന്മദിനത്തിലും ഓരോ പുസ്തകങ്ങൾ പുറത്തിറക്കുക എന്നത് തിരുമേനിയുടെ ശീലമായിരുന്നു. ഏറ്റവും കൂടുതൽ കോപ്പി പ്രചാരത്തിലുള്ള പുസ്തകമാണ് ലാഫിങ് വിത്ത് ദി ബിഷപ്പ്. നിരവധി ഗാനങ്ങൾ രചിച്ച തിരുമേനിയുടെ “കാൽവരി ക്രൂശിൽ നോക്കി ഞാൻ” എന്ന ഗാനം 101 ഭാഷകളിൽ തർജ്ജമ ചെയ്തിട്ടുണ്ട്. ശ്രീ നാരായണ ഗുരു 100 വര്‍ഷം മുമ്പ് രചിച്ച ദൈവദശകം എന്ന ശ്ലോകം യേശു സംസാരിച്ചിരുന്ന അരാമായ ഭാക്ഷയിലേക്ക് മാര്‍ അപ്രേം തിരുമേനി തര്‍ജ്ജമ ചെയ്തിട്ടുണ്ട്.
സംഗീത ആസ്വാദകനായ തിരുമേനി സംഗീതത്തോടുള്ള താല്പര്യം കാരണം സിത്താർ, കീബോർഡ് എന്നിവ തിരക്കുകൾക്കിടയിലും പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്. തിരുമേനിയുടെ എക്കാലത്തെയും താൽപര്യമായിരുന്നു സഭകൾ തമ്മിലുള്ള ഐക്യം. മദ്യവർജ്ജന പ്രവർത്തനങ്ങൾക്ക് പിതാവ് മുന്നിട്ടിറങ്ങിയിട്ടുണ്ട്. എട്ട് ഭാഷകൾ ഹൃദിസ്ഥമായിരുന്നു. യേശുക്രിസ്തു സംസാരിച്ചിരുന്ന അരമായ ഭാഷ അറിയുന്ന തൃശ്ശൂരിലെ ഏക മെത്രാപ്പോലീത്തയാണ്. 2018 ൽ മെത്രാപ്പോലീത്ത പദവിയിലായതിന്റെ അമ്പതാം വർഷം ആഘോഷിച്ചത്. 2015 ൽ മോറാൻ മാേർ ദിൻഹ നാലാമൻ പാത്രിയർക്കീസ് ബാവയുടെ നിര്യാണത്തെത്തുടർന്ന് അടുത്ത പാത്രിയർക്കീസ് തെരഞ്ഞെടുക്കുന്ന 6 മാസത്തോളം ആഗോള സഭയെ നയിക്കാൻ തിരുമേനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ചരിത്ര അന്വേഷകൻ എന്ന നിലയില്‍ ബില്ലിഗ്രാം, ബിൽ ഗേറ്റ്സ് , മദര്‍ തേരസെ, മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ തുടങ്ങിയവരുമായി ബിഷപ്പിന് കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞിട്ടുണ്ട്.