കോഴിക്കോട്: വഖഫ് ബില്ലിനെ പിന്തുണച്ചത് കൊണ്ട് ഉപകാരമുണ്ടായില്ലെന്ന് കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ. പിന്തുണയിൽ പുനർവിചിന്തനം വേണോ എന്ന് പിന്നീട് ആലോചിക്കുമെന്നും വർഗീസ് ചക്കാലക്കൽ പറഞ്ഞു. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പിന്തുണ തീരുമാനിച്ച മീറ്റിംഗിൽ ഞാന്‍ പങ്കെടുത്തില്ല. ആ സമയം അമേരിക്കയിലായിരുന്നു. എല്ലായിടത്തും രാഷ്ട്രീയ മുതലെടുപ്പാണ് നടക്കുന്നത്. പാണക്കാട് തങ്ങൾ പ്രശ്നം പരിഹരിക്കുമെന്ന് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയും പരിഹാരം ഉറപ്പ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയെ നേരിട്ട് കാണും’ എന്ന് വർഗീസ് ചക്കാലക്കൽ വ്യക്തമാക്കി.
”മുനമ്പം നിവാസികളുടെ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടിയാണ് പിന്തുണ നൽകിയത്. പക്ഷേ കിരൺ റിജിജു തന്നെ മുൻകാല പ്രാബല്യമില്ലെന്ന് പറയുന്നു. അകൽച്ചയുണ്ടാക്കാൻ നമ്മൾ ശ്രമിക്കരുത്. വൈകാരികമായ പ്രശ്‌നമാക്കി എടുക്കരുതെന്നും” വർഗീസ് ചക്കാലക്കൽ പറഞ്ഞു. ”610 കുടുംബങ്ങൾ ബുദ്ധിമുട്ടുന്നുണ്ട്. അത് തീർക്കണമെന്നത് എല്ലാവരുടെയും ആവശ്യമാണ്. അവരെ സഹായിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണം. നിലവിൽ ഒരു കമ്മീഷനെ വെച്ചിട്ടുണ്ട്. അതിൻ്റെ പേരിൽ ആരും കലഹിക്കരുത്. ഫാറൂഖ് കോളേജ് വഖഫ് അല്ലെന്ന് തെളിയിക്കാൻ ശക്തമായി ശ്രമിക്കുന്നുണ്ട്. അത് ഗുണം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്” എന്ന് വർഗീസ് ചക്കാലക്കൽ വ്യക്തമാക്കി.