പാലക്കാട് : പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥിയെ ചൊല്ലി ബിജെപിയിൽ തർക്കം രൂക്ഷം. ശോഭാ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്നതാണ് ജില്ലയിലെ ഒരു വിഭാഗം ബിജെപി നേതാക്കളുടെ ആവശ്യം. മറ്റൊരു വിഭാഗം സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനായും ആവശ്യമുന്നയിക്കുന്നുണ്ട്. കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ അഭിപ്രായ സർവ്വേയിൽ ശോഭ സുരേന്ദ്രനാണ് മുൻതൂക്കം. 34 പേരുടെ പിന്തുണ ശോഭാ സുരേന്ദ്രന് ലഭിച്ചപ്പോൾ കെ സുരേന്ദ്രനെ പാലക്കാട് സ്ഥാനാർത്ഥിയാക്കണമെന്ന് 22 അംഗങ്ങളാണ് ആവശ്യപ്പെട്ടത്. സി കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ഒരു വിഭാഗവും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ഇതിനിടെ അഭിപ്രായ സർവ്വേ യോഗത്തിൽ നിന്ന് ശോഭാ സുരേന്ദ്രൻ അനുകൂലികളെ മാറ്റിനിർത്താൻ നീക്കം നടന്നതായി ആരോപണം ഉയരുന്നുമുണ്ട്. യോഗത്തിൽ നടത്തിയ അഭിപ്രായ സർവ്വേയുടെ വിവരങ്ങൾ സംസ്ഥാന-ദേശീയ നേതാക്കൾക്ക് കൈമാറും. ഉപതിരഞ്ഞെടുപ്പിലെ തർക്കങ്ങൾ പരിഹരിക്കാൻ ദേശീയ നേതൃത്വമാണ് അഭിപ്രായ സർവേ നടത്താൻ കുമ്മനം രാജശേഖരന് ചുമതല നൽകിയത്. പാലക്കാട് എംഎൽഎയായിരുന്ന ഷാഫി പറമ്പിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് ജയിച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. നിലവിൽ വയനാട് ലോക്സഭാ മണ്ഡലത്തിലും പാലക്കാട് നിയമസഭാ മണ്ഡലത്തിലുമാണ് കേരളത്തിൽ ഉപതിരഞ്ഞടുപ്പ് നടക്കാനുള്ളത്. രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിഞ്ഞതോടെയാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രിയങ്കാ ഗാന്ധിയാണ് മത്സരിക്കുകയെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇരു മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് തീയതി ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.