അങ്കോള: കർണാടകയിൽ മലയിടിഞ്ഞുണ്ടായ ദുരന്തത്തിൽ മണ്ണിനടിയിലായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താൻ രക്ഷാപ്രവർത്തനത്തിനിറങ്ങി രഞ്ജിത്ത് ഇസ്രയേൽ. ഉത്തരാഖണ്ഡിൽ നടന്ന മേഘ വിസ്‌ഫോടനം, കേരളത്തെ നടുക്കിയ പ്രളയദുരന്തം, കവളപ്പാറ ഉരുൾപൊട്ടൽ, ഇടുക്കി പെട്ടിമുടി ഉരുൾപൊട്ടൽ, ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ തപോവൻ ടണൽ ദുരന്തം ഇവിടെയൊക്കെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ സന്നദ്ധപ്രവർത്തകനാണ് രഞ്ജിത്ത് ഇസ്രയേൽ.സ്വമേധയായാണ് രക്ഷാപ്രവർത്തനത്തിനിറങ്ങുന്നതെന്ന് രഞ്ജിത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. മന്ത്രി കെബി ഗണേഷ് കുമാർ ബന്ധപ്പെട്ടിട്ടുണ്ടെന്നും എൻഡിആർഎഫ് ഉദ്യോഗസ്ഥരുമായി ചേർന്ന് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുമെന്നും രഞ്ജിത്ത് പറഞ്ഞു.
ട്രെക്കിനടുത്ത് എത്താനുള്ള ശ്രമമാണ് ആദ്യം നടത്തുന്നത്. അഞ്ച് ദിവസം കഴിഞ്ഞു, ആ ഗോൾഡൻ ടൈം അവർ ഉപയോഗിക്കാത്തത് കൊണ്ട് വളരെയധികം വിഷമമുണ്ട്. സ്ഥലം കണ്ടാൽ മാത്രമാണ് ഏത് തരം രക്ഷാപ്രവർത്തനമാണ് നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് കഴിഞ്ഞ കുറച്ച് വർഷത്തിനിടെയുണ്ടായ ദേശീയ ദുരന്തങ്ങളിലും രക്ഷാപ്രവർത്തകനായി ദുരന്ത പ്രതികരണസേനയ്‌ക്കൊപ്പം രഞ്ജിത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു.